തിരുവനന്തപുരം: നിയമസഭയില്‍ സിപിഎം അംഗങ്ങളുടെ ഒന്നാം നമ്ബര്‍ ശത്രുവായി മാറിയിരിക്കയാണ് മൂവാറ്റുപുഴ എംഎല്‍എ മാത്യു കുഴല്‍നാടൻ. മുഖ്യമന്ത്രിയുടെ മകളുടെ മാസപ്പടി വിവാദം സഭയില്‍ ഉയര്‍ത്തിയപ്പോള്‍ മുതല്‍ തന്നെ മാത്യു നോട്ടപ്പുള്ളി ആയിരുന്നു. സഭയില്‍ മാത്യു എഴുനേല്‍ക്കുമ്ബോള്‍ തന്നെ ഭരണപക്ഷം ഭയക്കുന്ന അവസ്ഥയാണ് കുറച്ചു ദിവസമായി സംഭവിക്കുന്നത്. ഇന്നലെ സംസ്ഥാന സഹകരണ നിയമ ഭേദഗതി ബില്ലിനിടെയും മാത്യുവിനെ നേരെ ഭരണപക്ഷത്തിന്റെ രോഷപ്രകടനം ഉണ്ടായി.
സിപിഎം എംഎല്‍എ എ സി മൊയ്തീൻ അടക്കം പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പു കേസിനെ കുറിച്ചു പരാമര്‍ശിച്ചു സംസാരിച്ചതാണ് ഭരണപക്ഷത്തിന്റെ എതിര്‍പ്പിന് ഇടയാക്കിയത്. സിപിഎം പ്രതിരോധത്തിലാകുന്ന ഘട്ടം വന്നതോടെ മാത്യുവിനെതിരെ ഭരണപക്ഷ എംഎല്‍എമാര്‍ രംഗത്തുവരികയായിരുന്നു. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട എൻഫോഴ്‌സ്‌മെന്റ് വിഭാഗത്തിന്റെ റിമാന്റ് റിപ്പോര്‍ട്ട് സഭയില്‍ മാത്യു കുഴല്‍നാടൻ വായിച്ചതോടെ ഭരണപക്ഷവും സ്പീക്കറും ആവശ്യപ്പെട്ടിട്ടും റിമാന്റ് റിപ്പോര്‍ട്ട് വായന അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു.എന്നാല്‍, മാത്യു വഴങ്ങാൻ കൂട്ടാക്കിയില്ല. ഇതോടെ സ്പീക്കര്‍ എഎൻ ഷംസീര്‍ പ്രതിപക്ഷ അംഗത്തിന്റെ മൈക്ക് ഓഫ് ചെയ്യുകയാണ് ഉണ്ടായത്.
മാത്യു കുഴല്‍നാടൻ സഭയില്‍ പ്രകോപിതനായാണ് സംസാരിച്ചത്. തന്നെ ഭരണപക്ഷ അംഗങ്ങള്‍ രണ്ട് ദിവസമായി പ്രകോപിപ്പിക്കാൻ ശ്രമിക്കുകയാണെന്നും പറയാനുള്ളത് പറയുമെന്നും അദ്ദേഹം പറഞ്ഞു. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് നിയമസഭ പല വട്ടം ചര്‍ച്ച ചെയ്തതാണെന്നും ബില്ലിലേക്ക് വരാനും സ്പീക്കര്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാത്യു റിമാന്റ് റിപ്പോര്‍ട്ട് തുടര്‍ന്നും വായിച്ചു. റിമാന്റ് റിപ്പോര്‍ട്ട് രേഖകളില്‍ ഉണ്ടാകില്ലെന്ന് ആദ്യം പറഞ്ഞ സ്പീക്കര്‍, റിമാന്റ് റിപ്പോര്‍ട്ട് ശരിയാവണമെന്നില്ലെന്ന് പറഞ്ഞു.
ഒരാളെ റിമാൻഡ് ചെയ്തതുകൊണ്ട് അയാള്‍ കുറ്റക്കാരനാകില്ലെന്നും അങ്ങനെയെങ്കില്‍ ഞാനൊക്കെ എത്ര കേസില്‍ പ്രതിയാണെന്നും സ്പീക്കര്‍ ചോദിച്ചു. നിങ്ങള്‍ ഒരു പ്രാക്ടീസിങ് ലോയറാണെന്ന് ഓര്‍മ്മിപ്പിച്ച അദ്ദേഹം റിമാന്റ് റിപ്പോര്‍ട്ട് വായിക്കുന്നത് തുടര്‍ന്നാല്‍ മൈക്ക് ഓഫ് ചെയ്യുമെന്നും പറഞ്ഞു. അഴിമതിയെ കുറിച്ച് പറയുമ്ബോള്‍ എന്തിന് അസ്വസ്ഥനാകുന്നുവെന്നായിരുന്നു മാത്യുവിന്റെ മറുചോദ്യം. പിന്നാലെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്യുകയായിരുന്നു.