തിരുവനന്തപുരം: ഗണപതി പരാമര്‍ശത്തില്‍ പരസ്യമായി സ്പീക്കര്‍ എഎന്‍ ഷംസീറിന് പിന്തുണ നല്‍കുമ്ബോഴും വിശ്വാസികളെ പിണയ്ക്കുന്നത് ഗുണം ചെയ്യുമോയെന്ന ആശങ്കയില്‍ സിപിഎം. പാര്‍ട്ടിയില്‍ നിന്നു പിന്തുണ ഷംസീറിന് കിട്ടുമ്ബോഴും സര്‍ക്കാരില്‍ നിന്ന് വേണ്ടത്ര പിന്തുണ കിട്ടിയില്ലെന്ന വിലയിരുത്തലുണ്ട്.
ശാസ്ത്രബോധത്തെക്കുറിച്ച് നവതലമുറയ്ക്ക് മുന്നില്‍ സംസാരിച്ചപ്പോഴാണ് സ്പീക്കര്‍ എഎന്‍ ഷംസീര്‍ ഗണപതിയുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയത്. ഇതിനു പിന്നാലെ ബിജെപിയും ആര്‍എസ്‌എസും രംഗത്തു വന്നെങ്കിലും അതിനെ പ്രതിരോധിക്കാന്‍ സിപിഎമ്മിനായി.എന്നാല്‍, സമുദായ സംഘടനയായ എന്‍എസ്‌എസ് വിഷയം ഏറ്റെടുത്തതോടെ വിവാദത്തിന്റെ നിറം മാറി.
വിശ്വാസ വിഷയത്തില്‍ പണ്ടേ സിപിഎമ്മുമായി വിരുദ്ധ നിലപാടാണ് എന്‍എസിഎസിനുള്ളത്. ഈ ഭിന്നത വര്‍ധിക്കുമെന്നാണ് സിപിഎം ഭയക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത് എന്നതും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കുന്നുണ്ട്. എന്നാൽ വിഷയത്തിൽ വിട്ടുവീഴ്ച ഇല്ല എന്ന നിലപാടിൽ തന്നെയാണ് സ്പീക്കറും പാർട്ടിയും. അതുകൊണ്ടുതന്നെയാണ് ഇന്ന് സ്പീക്കറുടെ ഭാഗത്തുനിന്ന് തിരുത്തൂർ ഖേദപ്രകടനമോ ഉണ്ടാകാതിരുന്നത്. സ്പീക്കറിലൂടെ സിപിഎം ലക്ഷ്യം ഇടുന്നത് ന്യൂനപക്ഷ പ്രീണനം ആണെന്ന് ആരോപണവും സജീവമാണ്.