മതവിദ്വേഷം വളര്‍ത്തുന്ന വീഡിയോ പ്രചരിപ്പിച്ചെന്ന കേസില്‍ മറുനാടൻ മലയാളി ഓണ്‍ലൈൻ ചാനല്‍ ഉടമ ഷാജൻ സ്കറിയ നാളെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഹൈകോടതി. ഇല്ലെങ്കില്‍ മുൻകൂര്‍ ജാമ്യം റദ്ദാക്കുമെന്ന് കോടതി അറിയിച്ചു.കഴിഞ്ഞ 17ന് ഹാജരാകാനായിരുന്നു ഷാജനോട് നേരത്തെ കോടതി ആവശ്യപ്പെട്ടിരുന്നത്. ഇതിനിടെ കഴിഞ്ഞ ദിവസം ജാമ്യ ഉത്തരവില്‍ ഇളവ് തേടി ഷാജൻ ഹൈകോടതിയെ സമീപിക്കുകയും ചോദ്യം ചെയ്യലിന് ഹാജരാകാത്തതിന് കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
ഹർജിക്കാരന് കോടതിയോട് ബഹുമാനമില്ലെന്നും നിരുത്തരവാദപരമായ പെരുമാറ്റമാണ് ഷാജൻ സ്കറിയയുടേതെന്നും കോടതി വിമര്‍ശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ രാവിലെ നിലമ്ബൂര്‍ എസ്.എച്ച്.ഒക്ക് മുന്നിലാണ് ഹാജരാകേണ്ടത്.
നിലമ്ബൂര്‍ നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാൻ നല്‍കിയ പരാതിയിലാണ് ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത്. കേസില്‍ ഹൈകോടതി ഷാജൻ സ്‌കറിയക്ക് ഇടക്കാല ജാമ്യം അനുവദിച്ചു. 17ന് അന്വേഷണ ഉദ്യോഗസ്ഥനു മുന്നില്‍ ഹാജരാകാണമെന്നും അറസ്‌റ്റ് ചെയ്‌താല്‍ ജാമ്യത്തില്‍ വിടണമെന്ന് ഇടക്കാല ഉത്തരവും നല്‍കിയിരുന്നു.