സര്‍ക്കാര്‍ ചെലവില്‍ നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി നടത്തിയത് 19 ലക്ഷം രൂപയുടെ ഓണസദ്യ. നവംബര്‍ എട്ടിനാണ് ഈ തുക അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. എന്നാല്‍ സദ്യയില്‍ എത്രപേര്‍ പങ്കെടുത്തുവെന്നതിന് കൃത്യമായ കണക്കില്ലെന്നാണ് വിവരാവകാശത്തിന് മറുപടി നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 26നാണ് മുഖ്യമന്ത്രി നിയമസഭാ മന്ദിരത്തില്‍ പ്രമുഖര്‍ക്കായി ഓണസദ്യ ഒരുക്കിയത്. സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തില്‍ നിന്ന് ലഭിച്ച ബില്ലുകള്‍ പരിശോധിച്ച ശേഷം ഈ മാസം എട്ടിന് 19,00,130 രൂപ അനുവദിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
വിനോദസംബന്ധി ആയ ചെലവുകളിലാണ് ഇത് ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിപാടിയുടെ ക്ഷണപത്രം അടിച്ച വകയില്‍ 15,400 രൂപയും ചെലവാക്കി. ഈ തുക കഴിഞ്ഞ മാസം പത്തിന് അനുവദിച്ച് ഉത്തരവിറങ്ങിയിരുന്നു. എന്നാല്‍ എത്രപേര്‍ സദ്യയില്‍ പങ്കെടുത്തു എന്നതിന് മാത്രം കൃത്യമായ കണക്കില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും മറുപടി നല്‍കിയിരുന്നില്ല. തുടര്‍ന്ന് അപ്പീല്‍ നല്‍കിയതോടെയാണ് കണക്കുകള്‍ വെളിപ്പെടുത്തിയത്.
ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന എസ് മണികുമാറിന് യാത്രയയപ്പ് നല്‍കാൻ കോവളത്ത് പത്തുപേര്‍ പങ്കെടുത്ത പരിപാടിക്ക് 1,25,000രൂപ ചെലവാക്കിയതിന്റെ കണക്കും അടുത്തിടെ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരുമാണ് യാത്രയയപ്പില്‍ പങ്കെടുത്തത്. ചീഫ് ജസ്റ്റിസുമാര്‍ വിരമിക്കുമ്ബോള്‍ സാധാരണ സര്‍ക്കാര്‍ വിരുന്ന് നല്‍കാറില്ല. അതിനാല്‍ തന്നെ സംഭവത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.