ശമ്ബള പരിഷ്ക്കരണത്തിന്റെ പേരില്‍ കാട്ടുന്ന ധൂര്‍ത്താണ് സംസ്ഥാനത്ത് അടിക്കടി വൈദ്യുതിനിരക്ക് കൂട്ടാൻ ഇടയാക്കുന്നതെന്ന സി.എ.ജി വിമര്‍ശനം വകവയ്ക്കാതെ വീണ്ടും വൈദ്യുതി ചാര്‍ജ്ജ് കൂട്ടാൻ കെ.എസ്.ഇ.ബി. മഴ കുറഞ്ഞതിനാല്‍ അണക്കെട്ടുകളില്‍ വെള്ളം കുറഞ്ഞെന്ന കാരണം പറഞ്ഞ് പുറമേ നിന്ന് വൈദ്യുതി വാങ്ങാനായാണ് സെസ് കൂട്ടുന്നത്. ഇതോടെ വൈദ്യുതി ബില്ലില്‍ കാര്യമായ വര്‍ദ്ധനവുണ്ടാവും.
സംസ്ഥാന സര്‍ക്കാര്‍ നയമനുസരിച്ച് നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളില്‍ ശമ്ബള പരിഷ്കരണത്തിന് വിലക്കുണ്ട്. കെ.എസ്.ഇ.ബി.ക്ക് 6498കോടി രൂപയാണ് നഷ്ടം. എന്നിട്ടും 2016ലും 2021ലും സര്‍ക്കാര്‍ അനുമതിയില്ലാതെ ശമ്ബളം കുത്തനെ ഉയര്‍ത്തി. ശമ്ബള ചെലവ് 36.01% ല്‍ നിന്ന് 46.5% ആയാണ് വർദ്ധിച്ചത്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നല്‍കുന്നതിനെക്കാള്‍ കൂടുതല്‍ ശമ്ബളമാണ് നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.എസ്.ഇ.ബി ജീവനക്കാര്‍ക്ക് ലഭിക്കുന്നത്. സര്‍ക്കാര്‍ സര്‍വീസില്‍ ഡ്രൈവര്‍ക്ക് 63700 രൂപയാണ് ശമ്ബളമെങ്കില്‍ കെ.എസ്.ഇ.ബിയില്‍ അത് 76400 രൂപയാണ്.
സമാനമായ രീതിയിലാണ് മറ്റ് തസ്തികകളിലും. ഇത് ധൂര്‍ത്താണെന്നാണ് സി.എ.ജി. കുറ്റപ്പെടുത്തിയത്. ഇതൊന്നും കേട്ടമട്ടില്ലാതെയാണ് കെ.എസ്.ഇ.ബി അടിക്കടി ചാര്‍ജ്ജ് കൂട്ടുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ നിരക്ക് വര്‍ദ്ധിപ്പിച്ച കെ.എസ്.ഇ.ബി. വീണ്ടും നിരക്ക് കൂട്ടാനിരിക്കെയാണ് സി.എ.ജി. റിപ്പോര്‍ട്ട് വന്നത്. കഴിഞ്ഞ സാമ്ബത്തിക വര്‍ഷം ബോര്‍ഡ് ലാഭത്തിലായിരുന്നെങ്കിലും സഞ്ചിതനഷ്ടം നികത്താൻ വഴിയില്ലെന്ന് പറഞ്ഞാണ് കഴിഞ്ഞ തവണ നിരക്ക് കൂട്ടിയത്. ഇതോടെ ബില്ലില്‍ വൻതുകയാണ് വര്‍ദ്ധനവുണ്ടായത്.
ശമ്ബളവര്‍ദ്ധനവിലൂടെ 543കോടിയുടെ അധികബാദ്ധ്യതയാണ് കെ.എസ്.ഇ.ബി വരുത്തിവച്ചത്. ഇത് നികത്താനാണ് വൈദ്യുതി നിരക്കില്‍ 31 പൈസ യൂണിറ്റിന് കൂട്ടാൻ സംസ്ഥാനവൈദ്യുതി റെഗുലേറ്ററി കമ്മിഷനോട് അനുമതി തേടിയത്. അനുവാദമില്ലാതെ ശമ്ബളം കൂട്ടി അധികബാദ്ധ്യതയുണ്ടാക്കിവെച്ചിട്ട് അതിന്റെ ഭാരം പൊതുജനങ്ങളുടെ മേല്‍ കെട്ടിവെയ്ക്കുന്നത് ന്യായമല്ലെന്നാണ് സി.എ.ജി.റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാനസര്‍ക്കാരാണ്. എൻ.എസ്.പിള്ള ചെയര്‍മാനായിരുന്ന കാലത്താണ് ശമ്ബളവര്‍ദ്ധന നടപ്പാക്കിയത്.ഇത് നിയമവിരുദ്ധാണെന്ന് പിന്നീട് ചുമതലയേറ്റ ചെയര്‍മാൻ ബി.അശോക് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, അദ്ദേഹത്തെ മാറ്റുകയും ചെയ്തു.