കടുത്ത വൈദ്യുതി പ്രതിസന്ധി നേരിടുന്ന കെ.എസ്.ഇ.ബിക്ക് സോളാർ ഉത്പാദനമാണ് ശാശ്വത പരിഹാരമെന്ന് റെഗുലേറ്ററി കമ്മിഷൻ ആവർത്തിച്ച് നിർദ്ദേശിച്ചിട്ടും മുഖംതിരിക്കുന്നതില്‍ ദുരൂഹത. യൂണിറ്റ് 10 രൂപയ്ക്ക് പുറത്തു നിന്ന് വാങ്ങി ബാദ്ധ്യത പ്രതിമാസ ബില്ലില്‍ അടിച്ചേല്‍പ്പിക്കുന്നു. അതേസമയം പുരപ്പുറ സേളാറില്‍ അധികം വരുന്നത് സ്വീകരിക്കുന്നതിന്റെ വില കുറയ്ക്കുകയും ചെയ്തു.
നെറ്റ് മീറ്റർ സംവിധാനം ഉപേക്ഷിക്കാനുള്ള നീക്കം കമ്മിഷൻ തടഞ്ഞത് കഴിഞ്ഞ ദിവസം. സോളാർ വൈദ്യുതിയെ തളർത്തുന്നതിന്റെ കാരണം അന്വേഷിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.സോളാർ വൈദ്യുതി വാങ്ങി പകരം വീട്ടാവശ്യത്തിന് ഗ്രിഡ് വൈദ്യുതി നല്‍കുന്നത് നഷ്ടക്കച്ചവടമെന്ന വിചിത്ര ന്യായമാണ് കെ.എസ്.ഇ.ബി കമ്മിഷനു മുന്നില്‍ നിരത്തിയത്. ഉപയോഗം കുറഞ്ഞ പകല്‍ സമയത്താണ് സോളാറില്‍ ഉത്പാദനം. യൂണിറ്റിന് 2.69 രൂപയ്ക്ക് വാങ്ങി പകരം രാത്രി പീക്ക് അവറില്‍ യൂണിറ്റിന് 10 രൂപയ്ക്കുള്ള വൈദ്യുതി നല്‍കി നഷ്ടം സഹിക്കാൻ വയ്യത്രെ.
കൊടുംചൂടായതോടെ പ്രതിദിനം 5000 മെഗാവാട്ടിന് മുകളിലാണ് ഉപഭോഗം. കേന്ദ്ര ഗ്രിഡ്, പുറംകരാറുകള്‍ എന്നിവയിലൂടെ കിട്ടുന്നതും തികയുന്നില്ല. ഹൈ പ്രൈസ് വൈദ്യുതി എക്സ്ചേഞ്ചില്‍ നിന്ന് ദിനവും 500 മെഗാവാട്ട് വാങ്ങിയാണ് പിടിച്ചു നില്‍ക്കുന്നത്. എന്നിട്ടും സോളാർ ഉത്പാദനം കൂട്ടാൻ വയ്യ. കെ.എസ്.ഇ.ബി വിചാരിച്ചാല്‍ 2030ല്‍ ആവശ്യമായതിന്റെ 50 ശതമാനം വൈദ്യുതി സോളാറില്‍ നിന്നാക്കി മാറ്റാമെന്നാണ് കമ്മിഷൻ നിരീക്ഷിച്ചത്.
അന്യസംസ്ഥാനങ്ങൾ കുതിക്കുന്നു കേരളം കിതക്കുന്നു; സോളാർ വൈദ്യുതി ഉത്പാദന കണക്കുകൾ വായിക്കാം
രാജസ്ഥാൻ: 17055 മെഗാവാട്ട്
ഗുജറാത്ത് 9256മെഗാവാട്ട്
കർണാടക 8241മെഗാവാട്ട്
തമിഴ്നാട് 6736മെഗാവാട്ട്
തെലുങ്കാന 4666മെഗാവാട്ട്
ആന്ധ്ര 4534 മെഗാവാട്ട്
കേരളം: 986 മെഗാവാട്ട്