ഓണ്‍ലൈൻ ചാറ്റിംഗിനിടെ യുവതി പെട്ടന്ന് വസ്ത്രങ്ങളഴിച്ച് നഗ്നയായി നിന്നു. ചാറ്റ് കഴിഞ്ഞ ശേഷം കോഴിക്കോട്ടെ ഒരു യുവാവിന് ഫോണ്‍ വിളികള്‍ വരാൻ തുടങ്ങി. നഗ്നഫോട്ടോകള്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത് നാണം കെടുത്തുമെന്നു പറഞ്ഞായിരുന്നു യുവതിയുടെ ഭീഷണി.
യുവാവ് ഭീഷണി അത്ര കാര്യമാക്കിയില്ല. അധികം വൈകാതെ “ഡിജിപി’ വീഡിയോ കോളിലെത്തി. നക്ഷത്ര ചിഹ്നങ്ങള്‍ ധരിച്ച, യൂണിഫോമും തൊപ്പിയും ധരിച്ച ഡിജിപി. “പെണ്‍കുട്ടി ആത്മഹത്യയുടെ വക്കിലാണ്. ആത്മഹത്യ ചെയ്താല്‍ ജയിലില്‍ പോകേണ്ടി വരും’ എന്നൊക്കെയായിരുന്നു പോലീസ് ഓഫീസറുടെ ഞെട്ടിക്കല്‍. തകര്‍ന്നുപോയ യുവാവ് അങ്ങനെ രണ്ടു ലക്ഷം രൂപ നല്‍കി.
പിന്നെയും ഭീഷണി തുടര്‍ന്നപ്പോള്‍ കോഴിക്കോട് സൈബര്‍ പോലീസിനെ സമീപിച്ചു. ഹണിട്രാപില്‍ കുരുങ്ങിയ യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയ ഡിജിപി ആരാണെന്ന് അറിയാൻ സൈബര്‍ പോലീസ് ഉദ്യോഗസ്ഥര്‍ യുവാവ് നല്‍കിയ നമ്പരിൽ തിരിച്ചു വിളിച്ചു.വീഡിയോ കോളില്‍ അങ്ങേതലയ്ക്ക് പ്രത്യക്ഷപ്പെട്ടത് ഡിജിപി. ആദ്യനോട്ടത്തില്‍ യഥാര്‍ഥ പോലീസുകാരും ഒന്നമ്പരന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ ഡിജിപി പെട്ടെന്ന് മുങ്ങി.
ആന്ധ്രപ്രദേശിലുള്ള ഡിജിപിയാണെന്നു പറഞ്ഞാണ് തട്ടിപ്പുകാര്‍ യുവാവില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയത്. മാനക്കേടും നാണക്കേടും കാരണം പേര് പുറത്തുപറയാൻ പറ്റാത്ത അവസ്ഥയിലാണ് യുവാവ്. യുവാവിനെ പറ്റിച്ചവരെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.