കോഴിക്കോട് മെഡിക്കല്‍ കോളജ് ഐസിയുവില്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ട യുവതിക്ക് അനുകൂലമായ നിലപാട് എടുത്തതിൻ്റെ പേരില്‍ നേഴ്സിംഗ് ഓഫീസർ പി.ബി. അനിതയെ ജോലിയില്‍ പ്രവേശിക്കാൻ സർക്കാർ അനുവദിക്കാത്തതിന് എതിരെ അതിജീവിത രംഗത്ത്. അഞ്ചു ദിവസമായി അനിത മെഡിക്കല്‍ കോളജ് ഓഫീസിന് മുന്നില്‍ സമരം ചെയ്യുകയാണ്. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും അനിതയെ ജോലിയില്‍ പ്രവേശിക്കാൻ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം അടക്കമുള്ള പൊതുസമൂഹം രംഗത്തുവന്നിട്ടും ആരോഗ്യമന്ത്രിയും സർക്കാരും അങ്ങേയറ്റം മനുഷ്യത്വരഹിതമായ നിലപാടാണ് സ്വീകരിക്കുന്നത്.
“അനിതയ്ക്ക് വീഴ്ച പറ്റിയതിനാലാണ് തിരിച്ചെടുക്കാത്തത്’; വീഴ്ച ഹൈക്കോടതിയെ ബോധ്യപ്പെടുത്തും” എന്നാണ് ആരോഗ്യമന്ത്രി ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. സർക്കാർ അതിജീവിതക്കൊപ്പമാണെന്ന് മന്ത്രിയും സർക്കാരും അവകാശപ്പെടുമ്ബോഴാണ് ആ യുവതിക്കു വേണ്ടി നിലകൊണ്ട അനിതയെ സർക്കാർ പീഡിപ്പിക്കുന്നത്. മന്ത്രിയുടെ ഈ നിലപാടിനെതിരെ അതിജീവിത അതിരൂക്ഷ ഭാഷയിലാണ് അതിജീവിതയായ യുവതി ചർച്ചയിലെത്തി പ്രതികരിച്ചത്.
ഇന്നലെ രാത്രി നടന്ന ഏഷ്യാനെറ്റ് ന്യൂസ് അവർ ചർച്ചയില്‍ പങ്കെടുത്തു കൊണ്ട് സർക്കാർ തന്നെ കൊല്ലാക്കൊല ചെയ്യുകയാണെന്ന് തുറന്നടിച്ച് അതിജീവിത പറഞ്ഞതിങ്ങനെ: “മന്ത്രി (വീണ ജോർജ്) എനിക്കൊപ്പമല്ല എന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ്. എന്നെ ദ്രോഹിക്കാനാണ് അനിത സിസ്റ്ററിനെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത്. പ്രതി എൻജിഒ യൂണിയനില്‍ പെട്ടയാളായത് കൊണ്ട് അയാളെ സംരക്ഷിക്കണം. അതിനാണ് പാർട്ടിയും എല്ലാവരും ശ്രമിക്കുന്നത്.
ഇവരുതന്നെയല്ലേ, ഈ സൂപ്രണ്ടും മറ്റുള്ളവരുമല്ലേ എന്നെ പീഡിപ്പിക്കാൻ ആ വ്യക്തിക്ക് ഇട്ടു കൊടുത്തത്, പച്ച മലയാളത്തില്‍ പറഞ്ഞാല്‍ ഇവർ എന്നെ കൂട്ടുക്കൊടുക്കുക ആയിരുന്നില്ലേ, എനിക്ക് എന്ത് സംരക്ഷണമാണ് അവിടെ തന്നത്? കഴിഞ്ഞ ദിവസം ഞാൻ മെഡിക്കല്‍ കോളജില്‍ പോയപ്പോള്‍ അയാള്‍ (പ്രതി) പല സ്ത്രീകളുടേയും തോളില്‍ കൈയിട്ട് ചിരിച്ച് കളിച്ച് അവിടെ ഉല്ലസിച്ച് നടക്കുകയാണ്. ഒരു വർഷം കഴിഞ്ഞിട്ടും ഞാൻ ഇപ്പോഴും അനുഭവിക്കുകയാണ്.”