ലണ്ടൻ: ”ഇന്നലെ കുടുംബവുമൊത്തെ ലണ്ടനിലെ ചൈനാ ടൗണ്‍ സന്ദര്‍ശിച്ചിരുന്നു. ഇതിനിടയില്‍ 15ഓളം മലയാളി യുവാക്കളെ(18നും 25നും ഇടയില്‍ പ്രായമുണ്ടെന്നു തോന്നിക്കുന്ന) കണ്ടു ഞെട്ടി. ഒരു കടയുടെ മൂലയില്‍ പത്രം നിലത്തുവിരിച്ചു തോളില്‍ ഫുഡ് ഡെലിവറി ബാഗുകളുമായി ഇരിക്കുകയായിരുന്നു അവര്‍. മലയാളം സംസാരിക്കുന്നതു കേട്ടാണ് അവര്‍ മലയാളികളാണെന്നും മനസിലായത്.
ഈ യുവാക്കളുടെ രംഗം ഞങ്ങളുടെ കണ്ണുകള്‍ക്ക് അവിശ്വസനീയമായിരുന്നു. യു.കെയിലെ രണ്ടു പതിറ്റാണ്ടു കാലത്തെ ജീവിതത്തില്‍ ഇത്തരമൊരു അവസ്ഥ കാണുന്നത് ആദ്യമായാണ്.” – മാഞ്ചസ്റ്റര്‍ യൂനിവേഴ്‌സിറ്റിക്കു കീഴിലുള്ള എൻ.എച്ച്.എസ് ഫൗണ്ടേഷൻ ട്രസ്റ്റില്‍ ജോലി ചെയ്യുന്ന മലയാളിയായ അജിമോള്‍ പ്രദീപ് ഇന്നലെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ഈ കുറിപ്പ്. ഇതോടൊപ്പം കുട്ടികള്‍ നിലത്ത് ചമ്രം പടിഞ്ഞിരിക്കുന്ന ചിത്രവും പങ്കുവച്ചിട്ടുണ്ട്. ബ്രിട്ടനിലേക്ക് പഠിക്കാനായി മക്കളെ അയക്കുന്ന രക്ഷിതാക്കളെ അഭിസംബോധന ചെയ്തുള്ള കുറിപ്പില്‍ യു.കെയിലെ മലയാളി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ ദുരിതജീവിതത്തെക്കുറിച്ചാണ് ഇവര്‍ പറയുന്നത്.
Humble plea to the parents in Kerala aiming to sent their kids to the UK for studies: Posting this message with a heavy…
Posted by Agimol Pradeep on Thursday, 3 August 2023
പഠനമല്ല, ലക്ഷ്യം ലോൺ അടച്ചു തീർക്കലും പട്ടിണി മാറ്റലും മാത്രം: വിദ്യാര്‍ത്ഥി വിസയിലെത്തി കാലാവധി തീര്‍ന്നിട്ടും ഏകദേശം 83,600ലേറെ വിദേശികള്‍ യു.കെയില്‍ ഇപ്പോഴും തങ്ങുന്നുണ്ടെന്നാണ് ബ്രിട്ടീഷ് മാധ്യമമായ ‘സ്‌കൈ ന്യൂസ്’ കഴിഞ്ഞ ദിവസം പുറത്തുവിട്ട വാര്‍ത്തയില്‍ പറയുന്നത്. ഇതില്‍ എണ്ണമറ്റ മലയാളികളും ഉള്‍പ്പെടും. ഇവരില്‍ ബഹുഭൂരിഭാഗം പേരും കടുത്ത ദുരിതജീവിതമാണ് അവിടെ നയിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
യു.കെയിലെത്തുമ്ബോള്‍ ഇതാകും ഇവിടത്തെ സ്ഥിതി എന്ന് അറിയുമായിരുന്നില്ലെന്നാണ് ജോലിയില്ലാതെ അലയുന്ന ഇന്ത്യൻ വിദ്യാര്‍ത്ഥികളില്‍ ഒരാളായ ധനബാല്‍ സ്‌കൈ ന്യൂസിനോട് പറഞ്ഞത്. ഇപ്പോള്‍ എങ്ങനെയെങ്കിലും രക്ഷപ്പെട്ടാല്‍ മതിയെന്ന സ്ഥിതിയാണ്. ഏഴര ലക്ഷത്തോളം ഒരു റിക്രൂട്ടിങ് ഏജൻസിക്കു നല്‍കിയാണ് യു.കെയിലെത്തിയതെന്നും യുവാവ് ചാനലിനോട് വെളിപ്പെടുത്തി.
നാട്ടില്‍നിന്നു കാണുന്ന പോലെയല്ല യു.കെ ജീവിതമെന്നാണ് പല വിദ്യാര്‍ത്ഥികളും വെളിപ്പെടുത്തുന്നത്. ലക്ഷങ്ങള്‍ ലോണെടുത്താണ് അവിടെയെത്തുന്നത്. ലോണ്‍ തിരിച്ചുവീട്ടുക എന്ന വലിയ ബാധ്യതയ്‌ക്കൊപ്പം യു.കെയിലെ നിത്യജീവിതത്തിനും ആവശ്യമായ പണം കണ്ടെത്തേണ്ടതുണ്ട്. ഇതിനുവേണ്ടി എന്തു തൊഴിലുമെടുക്കാൻ നിര്‍ബന്ധിതരാകുകയാണിവര്‍. ഫുഡ് ഡെലിവറി ബോയ്, ബര്‍ഗര്‍ ഷോപ്പില്‍ സെയില്‍സ് ബോയ് മുതല്‍ ക്ലീനിങ് തൊഴിലും കെയര്‍ ഹോമുകളില്‍ പ്രായമായവരെ പരിപാലിക്കുന്ന തൊഴിലുകള്‍ വരെ ചെയ്യുന്നവരുണ്ട്.