യു കെയില്‍ തൊഴില്‍ത്തട്ടിപ്പിനിരയായ 400 മലയാളി നഴ്സുമാരെ സഹായിക്കണമെന്നു പ്രവാസി ലീഗല്‍ സെല്‍ (യുകെ ചാപ്റ്റര്‍) വിദേശകാര്യമന്ത്രി എസ്.ജയശങ്കറിനു പരാതി നല്‍കി. കൊച്ചിയിലെ ഒരു റിക്രൂട്മെന്റ് ഏജൻസി വഴിയാണു നഴ്സുമാര്‍ യുകെയിലെത്തിയത്. വീസ നടപടികള്‍ക്കു മാത്രമായി 8.5 ലക്ഷം രൂപയും വിമാനടിക്കറ്റ്, താമസം തുടങ്ങിയവരുടെ പേരില്‍ 5 ലക്ഷം രൂപയും വീതം നഴ്സുമാരില്‍ നിന്നു വാങ്ങിയെന്നാണു പരാതിയിലുള്ളത്.
വഞ്ചിതരായ നഴ്സുമാര്‍ വലിയ വായ്പാബാധ്യത കാരണം നാട്ടിലേക്കു മടങ്ങാനാവാത്ത സ്ഥിതിയിലാണെന്നും ഭക്ഷണത്തിനുപോലും ബുദ്ധിമുട്ടുന്നവരുണ്ടെന്നും സെല്‍ പ്രസിഡന്റ് ജോസ് ഏബ്രഹാമും യുകെ ചാപ്റ്റര്‍ കോ ഓര്‍ഡിനേറ്റര്‍ സോണിയ സണ്ണിയും പറഞ്ഞു. തട്ടിപ്പു നടത്തിയ ഏജൻസി തുടര്‍ന്നും ആളുകളെ യുകെയില്‍ എത്തിക്കുന്നുണ്ടെന്നും പരാതിയില്‍ പറയുന്നു. നഴ്സുമാരെ സഹായിക്കാൻ യുകെയിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിനു നിര്‍ദേശം നല്‍കണമെന്നും സര്‍ക്കാര്‍ തലത്തില്‍ നിയമനടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
യുകെയിലും കാനഡയിലും വിദ്യാർത്ഥികളായും, കെയറർ വിസയിൽ ഉൾപ്പെടെ ജോലിക്കായി ആയിരക്കണക്കിന് മലയാളികളാണ് ഓരോ വർഷവും പറക്കുന്നത്. എന്നാൽ ഇവിടങ്ങളിലെല്ലാം ഇവർ നേരിടുന്ന കഷ്ടപ്പാടുകളും ചൂഷണങ്ങളും വളരെ വലുതാണ്. എന്നിരുന്നാലും വിദേശത്ത് എത്തിപ്പെടാനായി നാട്ടിൽ എടുത്ത ഭീകരമായ ബാധ്യതകൾ മൂലം നരകയാതന അനുഭവിച്ചും ഇവരൊക്കെ ഇവിടെ തുടരുകയാണ്. നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിട്ടും സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ക്രിയാത്മകമായ ഒരു ഇടപെടലും ഉണ്ടായിട്ടില്ല.