സർക്കാർ ഒരു പിടിച്ചുപറിക്കാരന്റെ അവസ്ഥയിലേക്ക് അധ:പതിക്കുന്നു. സമൂഹത്തിലേക്ക് ഇറങ്ങുമ്പോൾ മാത്രമാണ് സർക്കാർ എത്രത്തോളം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മനസ്സിലാവുന്നത്. കേരള സമൂഹം ഇന്നുവരെ കണ്ടിരുന്നത് പോലീസും മോട്ടോർ വാഹന വകുപ്പും പിരിച്ചെടുക്കുന്ന ഫൈൻ ആയിരുന്നു. എന്നാൽ ഇന്ന് സർക്കാറിന്റെ എല്ലാ വകുപ്പുകളും രംഗത്തുണ്ട്. എത്ര പരാതി നൽകിയാലും തിരിഞ്ഞ് നോക്കാത്ത ജിയോളജി ഡിപ്പാർട്ട്മെന്റ് ക്വോറികളിൽ കയറി നിരക്കുന്നു. ലീഗൽ
മെട്രോളജി വകുപ്പിലെ ജീവനക്കാർ ആശുപത്രികൾ കയറി നിരങ്ങുന്നു.
ലീഗൽ മെട്രോളജി വകുപ്പിലെ ജീവനക്കാർക്ക് ആശുപത്രിയിൽ എന്താണ് കാര്യം എന്നതായിരിക്കും നിങ്ങൾ ചിന്തിക്കുന്നത്. ആശുപത്രിയിൽ രോഗികളുടെയും കുട്ടികളുടെയും തൂക്കം പരിശോധിക്കുന്ന വെയിങ്ങ് മെഷീൻ വർഷാവർഷം സീൽ ചെയ്തില്ല എന്ന കാരണത്താൽ 10000 രൂപ വീതമാണ് ആലപ്പുഴ ജില്ലയിൽ നിന്ന് പിഴ ഈടാക്കിയത്. ഫയർ ആന്റ് സേഫ്റ്റി വകുപ്പിലെ ജീവനക്കാർ ഗ്യാസ് ഏജൻസികളിൽ കയറി 25000 രൂപ വീതമാണ് ഫൈൻ ഈടാക്കുന്നത്. ഇതിന് പുറമെ ജി.എസ്സ്.ടി. വകുപ്പ് ജീവനക്കാർ കടകളിൽ കയറി നിരങ്ങുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പ് ജീവനക്കാർ ഹോട്ടലുകളിൽ കയറി ഫൈൻ ഈടാക്കുന്നു. കോഴിക്കോട് മാത്രം ഇന്നലെ 44 സ്ഥാപനങ്ങളിൽ നിന്നാണ് പിഴ ഈടാക്കിയത്.
അങ്ങനെ ഓരോ വകുപ്പും തങ്ങളാൽ കഴിയുന്ന വിധം പിഴ ചുമത്തി തുടങ്ങിയിരിക്കുന്നു. ഇത്തരം പരിശോധനകൾ വേണ്ട എന്നല്ല, കാലാകാലങ്ങളിൽ സമയബന്ധിതമായി നടത്തേണ്ട പരിശോധനകൾ നടത്താതെ വലിയ ഫൈൻ ഈടാക്കി കൊണ്ടുള്ള ഇപ്പോഴത്തെ ഈ പരിശോധനകളുടെ ലക്ഷ്യം വ്യക്തമാണ്. പെട്രോൾ സെസ്സിൽ തുടങ്ങിയ പിടിച്ചു പറി ഇന്ന് എല്ലാ മേഖലയിലും വ്യാപിപ്പിച്ച് പാവപ്പെട്ടവന് ജീവിക്കാൻ കഴിയാത്ത വിധം വ്യവസ്ഥിതിയെ ദുസ്സഹമാക്കി കൊണ്ടിരിക്കുകയാണ് സർക്കാർ.
ഉത്പാദനോപാധികളുടെ വിലവർദ്ധനവും ഭാരിച്ച കെട്ടിട പെർമിറ്റ് ഫീസും നികുതിയും നിർമ്മാണ മേഖലയെ നിശ്ചലമാക്കിയതോടെ നാട്ടിൽ സാധാരണക്കാർക്ക് പണിയില്ലാതായി. മദ്യവിൽപ്പന വർദ്ധിപ്പിക്കാൻ നാട് നീളെ വിൽപ്പന കേന്ദ്രങ്ങൾ വരുന്നു.
മറുവശത്ത് പച്ച കുതിരയെ ഇറക്കിയുള്ള ഭാഗ്യപരീക്ഷണത്തിലൂടെ ജനങ്ങളുടെ കീശയും കാലിയാക്കുന്നു. പുതിയ വരുമാന മാർഗ്ഗങ്ങൾ കണ്ടെത്താൻ കഴിയാത്ത ഭരണകൂടം പഴയ പറ്റ് പുസ്തകത്തിലെ കണക്കുകൾ പരതുകയാണ്. എന്താണ് ഈ നാട്ടിൽ നടക്കുന്നത് ? ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും മാത്രം ജീവിക്കാനുള്ള ഒരിടമായി കേരളം മാറിയിരിക്കുന്നു.ഈ നാട്ടിൽ നിന്ന് എത്രയും പെട്ടെന്ന് ഓടി രക്ഷപ്പെടുക. ഇനി അത് മാത്രമേ വഴിയുള്ളൂ.
തയ്യാറാക്കിയത് ,
അഡ്വ. വി.ടി.പ്രദീപ് കുമാർ
സെക്രട്ടറി, ദി പീപ്പിൾ
9947243655