അപ്രതീക്ഷിതമായി വിപണിയെ ഞെട്ടിച്ച്‌ ഇന്ത്യയിലേക്കുള്ള ലാപ്ടോപ്പുകളുടെയും, ടാബുകളുടെയുമടക്കം ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കമ്ബ്യൂട്ടര്‍ വിപണയില്‍ വൻ വിലക്കയറ്റം സൃഷ്ടിക്കാനിടയുള്ള തീരുമാനമെന്നാണ് പുറത്തുവരുന്ന അഭിപ്രായം. HSN 8471 വിഭാഗത്തില്‍പ്പെടുന്ന ഉപകരണങ്ങളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ് കേന്ദ്രം. എന്തിനാണ് ഇത്ര പെട്ടന്ന് ഇങ്ങനെയൊരു നീക്കമെന്നും ചോദ്യമുയരുന്നു?

ഹാര്‍മോണൈസ്ഡ് സിസ്റ്റം ഓഫ് നോമൻക്ലേച്ചര്‍ എന്നതിന്‍റെ ചുരുക്കെഴുത്താണ് HSN. നികുതി ആവശ്യങ്ങള്‍ക്കായി വിവിധ ഉത്പന്നങ്ങളെ തരംതിരിക്കാൻ ഉപയോഗിക്കുന്ന സംവിധാനമാണിത്. ഡാറ്റ പ്രൊസസിങ്ങ് മെഷീനുകളാണ് എച്ച്‌ എസ്‌എൻ 8471 എന്ന കോഡിനടിയില്‍പ്പെടുന്നത്. ലാപ്ടോപ്പും ടാബ്ലറ്റും മാത്രമല്ല, ചെറിയ സര്‍വ്വറുകളും, ആള്‍ ഇൻ വണ്‍ പിസികളും അടക്കം കമ്ബ്യൂട്ടറുകളുമൊക്കെ ഇതില്‍പ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആപ്പിളിന്റെ മാക് ബുക്കും, മാക് മിനിയുമൊക്കെ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യല്‍ ഇനി എളുപ്പമല്ല. ഇറക്കുമതിക്ക് പ്രത്യേക ലൈസൻസ് എടുക്കണം. ആപ്പിളിന് മാത്രമല്ല പിസി, ലാപ്ടോപ്പ് മാര്‍ക്കറ്റിലെ പ്രധാനികളായ ഡെല്ലിന്റെയും, ലെനോവോയുടെയും, അസൂസിന്റെയും ഒക്കെ ഉല്‍പന്നങ്ങളുടെ ഇറക്കുമതി പ്രതിസന്ധിയിലായിരിക്കുയാണ്. അതുകൊണ്ടുതന്നെ, ലാപ്ടോപ്പുകളുടെയും കമ്ബ്യൂട്ടറുകളുടെയും വില വരും മാസങ്ങളില്‍ കുതിച്ചുയരുമെന്ന് ചുരുക്കും.

രാജ്യത്തെ ആഭ്യന്തര ഉല്‍പാദനം കൂട്ടാനാണ് നീക്കമെന്നാണ് വിശദീകരണം. രാജ്യത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടിയാണ് നീക്കമെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജൻസികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഉദ്ദേശമെന്തായാലും മാര്‍ക്കറ്റില്‍ ഉല്‍പന്നങ്ങളുടെ ലഭ്യത കുറയുമെന്നും, വില കൂടുമെന്നും ഉറപ്പാണ്. ആഗസ്റ്റ് നാല് മുതല്‍ ഇറക്കുമതിക്കാര്‍ക്ക് ലൈസൻസിന് അപേക്ഷിക്കാൻ പറ്റുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്. പക്ഷേ ലൈസൻസ് കിട്ടിയാലും കാര്യങ്ങള്‍ നേരത്തേത് പോലെ എളുപ്പമാവില്ല. വലിയ തുക കൂടുതല്‍ ചെലവാക്കേണ്ടിയും വരുമെന്നാണ് സൂചന.

ഗവേഷണത്തിനും പരിശോധനയ്ക്കും മറ്റുമായി ഒരു കണ്‍സൈൻമെന്റില്‍ പരമാവധി ഇരുപത് കമ്ബ്യൂട്ടറുകള്‍ എന്ന നിലയില്‍ ഇറക്കുമതി തുടരാമെന്ന ഇളവ് നല്‍കിയിട്ടുണ്ടെങ്കിലും ഇങ്ങനെ ഇറക്കുമതി ചെയ്യുന്ന കന്പ്യൂട്ടറുകള്‍ ആവശ്യം കഴിഞ്ഞാല്‍ തിരിച്ച്‌ കയറ്റി അയക്കുകയോ നശിപ്പിച്ച്‌ കളയുകയോ ചെയ്യണം, ഒരു കാരണവശാലം ഇവ വില്‍പ്പന നടത്താൻ പാടില്ല. ചൈനയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന ലാപ്ടോപ്പുകളുടെയും ടാബുകളുടെയുമൊക്കെ പ്രധാന നിര്‍മ്മാണ കേന്ദ്രം. നിയന്ത്രണം ചൈനയില്‍ നിന്ന് ഉല്‍പാദനം മാറ്റാൻ കമ്ബനികളെ പ്രേരിപ്പിക്കുമെന്നും കേന്ദ്രം കണക്കുകൂട്ടുന്നു.

എന്തായാലും ഇന്ത്യൻ കമ്ബ്യൂട്ടര്‍ വിപണിയെ അടിമുടി മാറ്റാൻ കെല്‍പ്പുള്ളതാണ് പുതിയ നിയന്ത്രണം. നിലവില്‍ ഡെല്ലിനും എച്ച്‌ പിക്കും ഇന്ത്യയില്‍ നിര്‍മ്മാണ കേന്ദ്രങ്ങളുണ്ട്. 2020ല്‍ സ്മാര്‍ട്ട് ടിവികളുടെ ഇറക്കുമതിക്ക് ഏ‌ര്‍പ്പെടുത്തിയതിന് സമാനമായ നിയന്ത്രണമാണ്. കമ്ബ്യൂട്ടറുകള്‍ക്കും കൊണ്ടുവന്നിരിക്കുന്നത്. ഉത്സവകാലത്ത് വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് കേന്ദ്ര നീക്കമെന്നതും ശ്രദ്ധേയമാണ്. സ്മാര്‍ട്ട് ടിവികള്‍ക്ക് ഏര്‍പ്പെടുത്തിയ ഇറക്കുമതി നിയന്ത്രണം രാജ്യത്തെ ആഭ്യന്തര ഉത്പാദനം കൂട്ടിയെന്നാണ് കണക്കുകള്‍. പക്ഷേ ടിവികളെക്കാള്‍ സങ്കീര്‍ണമാണ് കമ്ബ്യൂട്ടിങ് ഉത്പന്നങ്ങളുടെ നിര്‍മ്മാണം. ആഭ്യന്തര ഉല്‍പ്പാദനം ട്രാക്കിലാകാൻ സമയമെടുക്കും. അത് വരെ വിലക്കയറ്റവും ലഭ്യതക്കുറവും സഹിക്കേണ്ടി വരും.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക