കോട്ടയം: ജില്ലാ ജനറൽ ആശുപത്രിയ്ക്കുള്ളിൽ പൊലീസുകാരനെ തല്ലി താഴെവീഴ്ത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ ഗുണ്ടാ അതിക്രമം. ഡിവൈഎസ്പി അടക്കമുള്ള പൊലീസ് ഉദ്യോഗസ്ഥർ നോക്കി നിൽക്കെയാണ് എസ്എഫ്ഐ ജില്ലാ പ്രസിഡന്റ് ബി ആഷിക്കിന്റെ നേതൃത്വത്തിലാണ് ആശുപത്രിക്കുള്ളിൽ കുട്ടി സഖാക്കൾ അഴിഞ്ഞാടിയത്. എസ്.എഫ്.ഐ ജില്ലാ പ്രസഡന്റ് ആശുപത്രിയ്ക്കുള്ളിൽ കയറിയാണ് പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതും തള്ളി താഴെയിട്ടതും. ഈ വീഡിയോയും ചിത്രങ്ങളും പകർത്തിയ ന്യൂസ് ക്യാമറാമാന്റെ ഫോൺ പിടിച്ചു വാങ്ങുകയും, കൈ തിരിച്ച് പിടിക്കുകയും ചെയ്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോട്ടയം സി.എം.എസ് കോളേജിനു മുന്നിലുണ്ടായ സംഘർഷത്തിന്റെ തുടർച്ചയായാണ് എസ്.എഫ്.ഐ – കെ.എസ്.യു പ്രവർത്തകർ തമ്മിൽ ജില്ലാ ജനറൽ ആശുപത്രിയ്ക്കു മുന്നിൽ സംഘർഷമുണ്ടായത്. കെ എസ് യു പ്രവർത്തകരെ ആക്രമിക്കാൻ മുന്നിൽ നിന്ന ഇയാൾ തടയാൻ ശ്രമിച്ച പൊലീസിന് നേരെ തിരിയുകയായിരുന്നു. ക്വാഷ്യാലിറ്റിയിൽ ഒപി ടിക്കറ്റ് കൗണ്ടറിന് മുന്നിൽ നിന്ന പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത ഇയാൾ ഇയാളെ മറിച്ച് താഴെയിട്ടു. ജില്ലാ ജനറൽ ആശുപത്രിയിൽ തമ്മിലടിച്ച പ്രവർത്തകരെ നിയന്ത്രിക്കാനെത്തിയ മറ്റ് പോലീസ് ഉദ്യോഗസ്ഥരെയും ഇയാൾ കയ്യേറ്റം ചെയ്തു.

സി എം എസ് കോളേജിനു മുന്നിലുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ കെഎസ്‌യു പ്രവർത്തകരെ ജില്ലാ ആശുപത്രിയിലേക്ക് എത്തിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിച്ചത്. എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന്റെ നേതൃത്വത്തിൽ സംഘടിച്ചിരുന്നവർ ആശുപത്രിക്ക് ഉള്ളിൽ കയറി കെഎസ്‌യു പ്രവർത്തകരെ ആക്രമിച്ചു. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് എത്തിയ മുതിർന്ന നേതാക്കളും പോലീസും ചേർന്ന് മധ്യസ്ഥം സംസാരിച്ചെങ്കിലും പോലീസ് വണ്ടിയിലേക്ക് മാറ്റി കെഎസ്‌യു പ്രവർത്തകരെ സുരക്ഷിതമാക്കുന്ന നേരത്ത് പാർട്ടി നേതൃത്വത്തിന്റെയും, പൊലീസിന്റെയും നിർദ്ദേശം മറികടന്നാണ് ചികിത്സയ്ക്ക് എത്തിയ കെഎസ്‌യു പ്രവർത്തകരെ ഗുണ്ടകൾ ആക്രമിച്ചത്. പോലീസ് സംഘത്തിന് നേരെ കേട്ടാൽ അറയ്ക്കുന്ന തെറി പ്രയോഗങ്ങളുമായിട്ടാണ് എസ്എഫ്ഐ ജില്ലാ നേതാവ് പാഞ്ഞെടുത്തത്. നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന ഇയാൾ കോട്ടയത്തെ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായി മാറുകയാണെന്നും ഒരു വിഭാഗം അഭിപ്രായപ്പെടുന്നു.

കുറുക്കു വഴികളിലൂടെ നേതൃത്വത്തിലേക്ക്

വിദ്യാർത്ഥികൾക്കിടയിൽ യാതൊരു സ്വാധീനവുമില്ലാത്ത ഇയാൾ ആക്രമണങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണെന്ന് ഒപ്പമുണ്ടായിരുന്ന എസ്.എഫ്.ഐ പ്രവർത്തകർ തന്നെ പറയുന്നു. മുൻപ് കോട്ടയം മെഡി്ക്കൽ കോളേജിനുള്ളിലും സമാന രീതിയിലുള്ള ആക്രമണങ്ങൾക്ക് ഇയാൾ നേതൃത്വം നൽകിയിട്ടുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്. തിരുവാർപ്പ് സ്വദേശിയായ ഇയാൾ മുൻപ് പുതുപ്പള്ളി ഏരിയ ഭാരവാഹിയായിരുന്നു. ജില്ലാ ഉപഭാരവാഹി പോലുമല്ലാതിരുന്ന ഇയാൾ സമ്മേളനത്തിൽ നേതൃത്വത്തെ ചാക്കിലാക്കി അധികാരം പിടിച്ചെടക്കുകയായിരുന്നു. ഇതും എസ്.എഫ്.ഐയിൽ വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു.

സംഘടന നേതൃത്വത്തിൽ അന്നേ പരാജയമായിരുന്ന ഇയാളെ ജില്ലാ പ്രസിഡന്റ് ആക്കിയതിൽ എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിക്കുള്ളിൽ ശക്തമായ പ്രതിഷേധങ്ങളുയർന്നിരുന്നു. കഴിവുറ്റ ഒട്ടനവധി പ്രവർത്തകർ ഉള്ളപ്പോഴായിരുന്നു ജില്ലാ പ്രസിഡന്റായി ഇയാളുടെ കടന്ന് വരവ് എന്നാൽ ഇതിപ്പോൾ എസ്എഫ്‌ഐക്ക് ആകെത്തന്നെ തലവേദനയാവുകയാണ്. അക്രമകാരിയും പൊതുവേദിയിൽ ഗുണ്ടയെപോലെ പെരുമാറുകയും ചെയ്യുന്ന എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് പാർട്ടി സംസ്ഥാന സെക്രട്ടറിയുടെ നിലപാടിനെ പോലും തള്ളിപ്പറയുകയാണ് എന്നാണ് പ്രവർത്തകർ ആരോപിക്കുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക