വാളയാര്‍ മോട്ടോര്‍ വാഹന ചെക്ക്പോസ്റ്റില്‍ കൈക്കൂലിപ്പണം കാന്തത്തില്‍ കെട്ടി ഒളിപ്പിച്ച് ഉദ്യോഗസ്ഥര്‍. വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഫ്ളക്സ് ബോഡിലെ ഇരുമ്ബ് ഫ്രെയിമില്‍ പണം ഒളിപ്പിച്ച് വെച്ചത് കണ്ടെത്തിയത്. റെയ്ഡില്‍ 13,000 രൂപ പിടിച്ചെടുത്തു. ഇതില്‍ 5500 രൂപ കാന്തത്തില്‍ കെട്ടി ഒളിപ്പിച്ച നിലയിലും 7500 രൂപ ഓഫീസിനുള്ളില്‍ നിന്നുമാണ് കണ്ടെത്തിയത്.
മുൻപ് ഗോവിന്ദാപുരം ചെക്ക് പോസ്റ്റില്‍ വാഴയുടെ തണ്ടിനുള്ളില്‍ നിന്നും കൈക്കൂലി പണം പിടിച്ചെടുത്തിരുന്നു. ഈ സമയം ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍, നാല് അസിസ്റ്റൻ്റ് മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാര്‍, ഓഫീസ് അസിസ്റ്റൻ്റ് എന്നിവര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തു. വിജിലൻസ് ഡിവൈഎസ്പി ഷംസുദീനാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്.
അതിനിടെ തൃശൂര്‍ തൃപ്രയാറില്‍ കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ വിജിലൻസ് പിടിയിലായി. എംവിഐ സിഎസ് ജോര്‍ജാണ് അറസ്റ്റിലായത്. പുക പരിശോധന കേന്ദ്രം അനുവദിക്കാൻ കൈക്കൂലി വാങ്ങുമ്ബോഴായിരുന്നു അറസ്റ്റ്. ഉദ്യോഗസ്ഥന് വേണ്ടി പണം വാങ്ങിയത് ഏജന്റായിരുന്നു. ആദ്യം ഏജന്റിനെ അറസ്റ്റ് ചെയ്ത വിജിലൻസ് പിന്നീട് ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
അയ്യായിരം രൂപയാണ് ജോര്‍ജ്ജിനായി അഷ്റഫ് എന്നയാള്‍ കൈക്കൂലി വാങ്ങിയത്. വാടാനപ്പള്ളി സ്വദേശിയുടെ പേരിലായിരുന്ന പുക പരിശോധനാ കേന്ദ്രം ഭാര്യയുടെ പേരിലേക്ക് മാറ്റാനായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. എന്നാല്‍ വിലാസം മാറ്റാൻ കഴിയില്ലെന്നും പകരം പുതിയ ലൈസൻസ് എടുക്കണമെന്നും എംവിഐ നിര്‍ദ്ദേശിച്ചു. ഇതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടത്. ഇന്ന് വൈകിട്ട് മൂന്ന് മണിക്കുള്ളില്‍ അയ്യായിരം രൂപ എത്തിച്ചാല്‍ ലൈസൻസ് നല്‍കാമെന്നായിരുന്നു വാഗ്ദാനം.
തൃപ്രയാറില്‍ ഡ്രൈവിങ് ടെസ്റ്റ് നടക്കുന്നുണ്ടായിരുന്നു. ഇവിടേക്ക് പണവുമായി എത്താനാണ് ഏജന്റ് മുഖേന എംവിഐ ആവശ്യപ്പെട്ടത്. ഇവിടെ വച്ച് പണം ഏജന്റ് കൈപ്പറ്റുമ്ബോഴാണ് വിജിലൻസ് സംഘം ഇയാളെ പിടികൂടിയത്. ആളുകള്‍ നോക്കിനില്‍ക്കെ തന്നെ ഏജന്റ് പണം വാങ്ങിയത് ജോര്‍ജ്ജിന് വേണ്ടിയാണെന്ന് മൊഴി നല്‍കി. ഇതോടെ എംവിഐയെയും വിജിലൻസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.