ക്രിമിനലുകള്‍ക്കെതിരായ ബുള്‍ഡോസര്‍ നടപടിയെ ന്യായീകരിച്ച് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ക്രിമിനലുകളെ ആരതിയുഴിഞ്ഞ് പൂജിക്കണമെന്നാണോ വിമര്‍ശകര്‍ പറയുന്നതെന്നും വികസനത്തിന് വെല്ലുവിളിയായി നില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടികള്‍ തുടരുമെന്നും എഎൻഐക്ക് നല്‍കിയ അഭിമുഖത്തില്‍ യോഗി പറഞ്ഞു.
“ക്രിമിനലുകള്‍ക്കും മാഫിയയ്ക്കുമെതിരെ കടുത്ത നടപടികളുണ്ടാവണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ക്രിമിനലുകളെ പിന്നെ ആരതിയുഴിഞ്ഞ് പൂജിക്കണോ? സര്‍ക്കാരിന്റെ സ്വത്ത് അനധികൃതമായി കയ്യേറ്റം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത നടപടികളെടുക്കേണ്ടതിന്റെ ഭാഗമായാണ് ബുള്‍ഡോസര്‍ പ്രയോഗം. അത്തരം നടപടികളാണ് ജനം പ്രതീക്ഷിക്കുന്നത്.
ഉത്തര്‍പ്രദേശ് പോലുള്ള വലിയ സംസ്ഥാനത്ത് വികസനം നടക്കണമെങ്കില്‍ ബുള്‍ഡോസര്‍ പ്രയോഗങ്ങളൊക്കെ കൂടിയേ തീരൂ. മുമ്ബൊക്കെ എന്തെങ്കിലും പ്രൊജക്ടുകള്‍ക്ക് അനുമതി ലഭിക്കുകയാണെങ്കില്‍ മാഫിയ എത്തി അനധികൃതമായി ഭൂമി കൈക്കലാക്കുകയായിരുന്നു പതിവ്. പണ്ടത്തെ സര്‍ക്കാരുകളൊന്നും ഇവര്‍ക്കെതിരെ ഒരു നടപടിയും എടുത്തിട്ടില്ല”. യോഗി പറഞ്ഞു.
സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നു എന്ന ആരോപണങ്ങള്‍ ശരിയല്ലെന്നും സംസ്ഥാനത്ത് ജാതിഭേദമന്യേ നിയമങ്ങള്‍ എല്ലാവര്‍ക്കും ഒരുപോലെയാണെന്നും കൂട്ടിച്ചേര്‍ത്ത യോഗി നിരപരാധിയായ ഒരു മുസ്‌ലിം പോലും സംസ്ഥാനത്ത് അനീതി നേരിടുന്നില്ലെന്നും പറഞ്ഞു. “ഏതെങ്കിലും പ്രത്യേക മതവിഭാഗങ്ങളെ ലക്ഷ്യം വെച്ച് ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പരാതിയുമായി ആര്‍ക്കും തന്നെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നിട്ടും പരിഹാരം കാണുന്നില്ലെന്ന് തോന്നുന്നവര്‍ക്ക് കോടതിയെ സമീപിക്കുന്നതിനും തടസമില്ല.