രജിസ്‌ട്രേഷനോ അംഗീകാരമോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ മദ്രസകളിലെത്തുന്ന വിദേശ ഫണ്ടിനെക്കുറിച്ച്‌ അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച്‌ ദിവസങ്ങള്‍ക്കുശേഷമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

മുസഫര്‍നഗര്‍ ജില്ലയിലെ മദ്രസകളാണ് അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുന്നത്.ജില്ലയില്‍ മാത്രം നൂറ് മദ്രസകള്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്നത് കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ട്. ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാൻ മദ്രസ മാനേജര്‍മാര്‍ക്ക് നോട്ടീസ് നല്‍കിയതായാണ് വിവരം. ഉടൻ പൂട്ടിയില്ലെങ്കില്‍ ദിവസം പതിനായിരം രൂപ പിഴ അടയ്ക്കാൻ 12 മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബ്ളോക്ക് എഡ്യുക്കേഷൻ ഓഫീസറാണ് മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയതെന്ന് മുസഫര്‍നഗറിലെ പ്രാഥമിക ശിക്ഷാ അധികാരി ശുഭം ശുക്ള മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. ‘കൃത്യമായ അംഗീകാരമില്ലാതെ നൂറ് മദ്രസകള്‍ പ്രവര്‍ത്തിക്കുന്നതായി മുസഫര്‍നഗറിലെ ന്യൂനപക്ഷ വിഭാഗം അറിയിച്ചിട്ടുണ്ട്. അവരോട് രജിസ്റ്റര്‍ ചെയ്യാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനുള്ള നടപടിക്രമങ്ങള്‍ ബുദ്ധിമുട്ടേറിയതല്ല’- ശുഭം ശുക്ള പറഞ്ഞു.

അതേസമയം, മദ്രസ സംബന്ധമായ വിഷയങ്ങളില്‍ ഇടപെടാൻ വിദ്യാഭ്യാസ വകുപ്പിന് ഉള്‍പ്പെടെ അധികാരമില്ലെന്ന് യു പി ബോര്‍ഡ് ഒഫ് മദ്രസ എഡ്യൂക്കേഷൻ ചെയര്‍മാൻ ഇഫ്‌തികര്‍ അഹ്മദ് ജാവേദ് പറഞ്ഞു. ‘ന്യൂനപക്ഷ വകുപ്പിന് മാത്രമാണ് ഇതിനുള്ള അധികാരമുള്ളത്. സാധാരണ സ്‌കൂളുകള്‍ പോലെയല്ല മദ്രസകള്‍. അതിനാല്‍തന്നെ സ്‌കൂളുകള്‍ക്കുള്ള നിയമങ്ങള്‍, പിഴകള്‍ തുടങ്ങിയവ മദ്രസകള്‍ക്ക് ബാധകമാകില്ല. 1995ല്‍ സ്കൂളുകളുടെ നിയമങ്ങളില്‍ നിന്നും ചട്ടങ്ങളില്‍ നിന്നും മദ്രസകളെ വേര്‍പെടുത്തിയിരുന്നു’- ഇഫ്‌തികര്‍ അഹ്മദ് ജാവേദ് വ്യക്തമാക്കി.

മുസഫര്‍നഗറിലെ മദ്രസകള്‍ക്ക് നോട്ടീസ് നല്‍കിയത് ചില പ്രത്യേക വിഭാഗങ്ങളെ മാത്രം ലക്ഷ്യമിട്ടുകൊണ്ടാണെന്ന് ജമിയത്ത് ഉലേമ-ഇ-ഹിന്ദ് ഉത്തര്‍പ്രദേശ് സെക്രട്ടറി ഖാരി സാക്കിര്‍ കുറ്റപ്പടുത്തി. മൂന്നോ അഞ്ചോ ദിവസത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഇതിന് കഴിഞ്ഞില്ലെങ്കില്‍ ദിവസം പതിനായിരം രൂപ പിഴ അടക്കേണ്ടതായി വരും. ഇത്രയും കുറഞ്ഞ ദിവസത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കാൻ എങ്ങനെയാണ് കഴിയുകയെന്നും ഖാരി സാക്കിര്‍ ചോദിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക