ഭയപ്പെടുത്തുന്ന രീതിയില്‍ വേഷംകെട്ടി രാത്രിയില്‍ റോഡിലിറങ്ങുകയും ആളുകളെ പേടിപ്പിക്കുകയും ചെയ്യുന്ന സ്ത്രീയെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസമായി കാലടിയിലും പരിസര പ്രദേശങ്ങളിലും ഭീതിയുണ്ടാക്കിയ ഇവരെ മലയാറ്റൂരില്‍ നിന്നാണ് പിടികൂടിയത്. ഇവരുടെ കാര്‍ തടഞ്ഞു നിര്‍ത്തി നാട്ടുകാര്‍ പൊലീസിനെ വിളിച്ചു വരുത്തുകയായിരുന്നു. നാട്ടുകാര്‍ ഇവരുടെ കാറിന്റെ ചില്ല് തകര്‍ത്തു.
വെള്ള സാരി ധരിച്ച് മുഖം തുണികൊണ്ട് മൂടി ആളുകളെ പേടിപ്പിക്കുന്ന തരത്തിലാണ് ഇവര്‍ രാത്രി പുറത്തിറങ്ങി നടക്കാറുള്ളത്. ഈ സ്ത്രീയുടെ രൂപം കണ്ട് പേടിച്ച് പല വാഹനങ്ങളും അപകടത്തില്‍പ്പെടുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. യാത്രക്കാരെ പേടിപ്പിക്കാന്‍ യക്ഷി വേഷം കെട്ടി പുറത്തിറങ്ങുന്ന ഇവര്‍ക്കെതിരെ പൊലീസില്‍ നേരത്തെ പരാതി ലഭിച്ചിരുന്നു. അതിനിടയിലാണ് നാട്ടുകാര്‍ ഇവരെ പിടികൂടിയത്.
പൊലീസിനോട് അടക്കം വളരെ മോശം രീതിയിലാണ് ഇവര്‍ സംസാരിച്ചിരുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നെടുമ്ബാശേരി, കാഞ്ഞൂര്‍, ചെങ്ങല്‍ തുടങ്ങിയ പ്രദേശങ്ങളിലും ഇവര്‍ എത്തിയിരുന്നു. ഇവര്‍ക്ക് മാനസിക വിഭ്രാന്തി ഉണ്ടോയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
ആൾക്കൂട്ടത്തിനും മാനസികവിഭ്രാന്തിയോ?
ഇവരെ പിടികൂടിയതിനു പിന്നാലെ നൂറുകണക്കിന് യുവാക്കളാണ് സംഭവസ്ഥലത്തേക്ക് എത്തിയത്. ആൾക്കൂട്ടം വർദ്ധിച്ചതോടെ ഒരു ആൾക്കൂട്ട വിചാരണയുടെ ശൈലിയിലേക്ക് കാര്യങ്ങൾ മാറി. തീർത്തും അപക്വമായിട്ടാണ് ആൾക്കൂട്ടവും പെരുമാറിയത്. നൂറുകണക്കിന് ബൈക്കുകളുടെ അകമ്പടിയോടെയാണ് സ്ത്രീയെയും അവർ സഞ്ചരിച്ച വാഹനത്തെയും പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയത്. കൂക്ക് വിളിയും, മൊബൈൽ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തലും എല്ലാമായി ബൈക്കുകളിൽ യുവാക്കൾ ഇവരെയും ഇവരുടെ വാഹനത്തെയും വളഞ്ഞു.