തിരുവനന്തപുരം: തന്നെ നായര്‍ നേതാവായി ബ്രാൻഡ് ചെയ്യുന്നതില്‍ പരിഭവം തുറന്നു പറഞ്ഞ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നായര്‍ സമുദായത്തില്‍ ജനിച്ചുപോയത് തന്റെ കുറ്റമല്ലെന്നും, അതൊരു അപരാധമായി കണുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. ജനിച്ചത് ഈ സമുദായത്തിലാണെന്നും എല്ലാവരും ഓരോ സമുദായത്തിലാണ് ജനിക്കുന്നതെന്നും അതൊരു തെറ്റായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.
നായര്‍ബ്രാന്റ് വല്ലാതെ പിന്തുടരുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായിട്ടാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത് ജനിച്ചുപോയത് ഒരു സമുദായത്തിലാണ്. എല്ലാവരും ഓരോ സമുദായങ്ങളിലാണ് ജനിക്കുന്നത്. അതൊരു കുറ്റമായിട്ടൊന്നും ഞാൻ കാണുന്നില്ല. നമ്മള്‍ ഏതെങ്കിലും ജാതിയില്‍ ജനിക്കുന്നത് നമ്മുടെ കുറ്റമാണോ?, പക്ഷെ അതിന്റെ അടിസ്ഥാനത്തില്‍ എന്നെ അളക്കരുത് എന്ന അഭിപ്രായം പണ്ടുതൊട്ടേ എനിക്കുണ്ട്. എന്റെ പ്രവര്‍ത്തനം നോക്കി വേണം കാര്യങ്ങള്‍ തീരുമാനിക്കാൻ. അതില്‍ എനിക്കൊരു പ്രതിസന്ധിയുണ്ടാക്കാൻ പലരും ശ്രമിച്ചിട്ടുണ്ട്. പ്രതിസന്ധിയുണ്ടാക്കുന്നുമുണ്ട്- രമേശ് ചെന്നിത്തല പറഞ്ഞു.
ഈ ഒരു ബ്രാന്റിന്റെ പേരില്‍ അര്‍ഹിക്കുന്ന പലതും കിട്ടാതെ പോയിട്ടുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് രമേശ് ചെന്നിത്തല അതെ എന്നാണ് മറുപടി നല്‍കിയത്. പലരും ബോധപൂര്‍വം അങ്ങനെ ചെയ്തിട്ടുണ്ടെന്നും നായര്‍ കമ്യൂണിറ്റിയില്‍ ജനിച്ചുപോയത് അപരാധമായിട്ടൊന്നും താൻ കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മളെല്ലാവരും ഓരോ സമുദായത്തില്‍ ജനിച്ചവരല്ലേ എന്നും ചോദിക്കുന്ന ചെന്നിത്തല അതിലൊന്നും തെറ്റുണ്ടെന്ന് താൻ കരുതുന്നില്ലെന്നും പറഞ്ഞു.
പക്ഷെ അതിന്റെ പേരില്‍ തന്നെ ഒതുക്കാൻ പലരും ശ്രമിക്കുന്നുണ്ടെന്നും, അതൊന്നും നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. കാരണം തന്നെ ജനങ്ങള്‍ക്കറിയാമെന്നും താൻ വിഭാഗീയമായോ ജാതീയമായോ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് നോക്കി തന്നെ വിലയിരുത്തട്ടേ എന്നും അദ്ദേഹം പറഞ്ഞു. താൻ എല്ലാവരെയും ഉള്‍ക്കൊണ്ടുകൊണ്ടാണ് കെപിസിസി. പ്രസിഡന്റായിരുന്നപ്പോഴും പ്രതിപക്ഷനേതാവായിരുന്നപ്പോഴും പ്രവര്‍ത്തിച്ചത് എന്നും രമേശ് ചെന്നിത്തല അഭിമുഖത്തല്‍ പറഞ്ഞു.
പ്രവര്‍ത്തകസമിതിയിലെ അവഗണനയില്‍ വില്ലൻ കെസി വേണുഗോപാല്‍ അല്ല. തനിക്ക് പ്രവര്‍ത്തിക്കാൻ പദവി പ്രശ്‌നമല്ല. പരാതി ഹൈക്കമാണ്ടിനെ നേരിട്ട് അറിയിക്കും. പരസ്യ പോരിന് ഇല്ല. പാര്‍ട്ടി എന്നും ‘അമ്മ’യാണ്. വിഡി സതീശനുമായി ഇപ്പോള്‍ നല്ല ബന്ധമാണ്. നേരത്തെ ചില പ്രശ്‌നം ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മാസപ്പടി ഡയറിയില്‍ തന്റെ പേരുള്ളത് പ്രശ്‌നം അല്ല. പണം വാങ്ങിയത് പാര്‍ട്ടിക്ക് വേണ്ടിയാണ്. രാഷ്ട്രീയക്കാര്‍ സംഭാവന വാങ്ങുന്നത് പോലെയല്ല വീണയുടെ മാസപ്പടി. സോളാര്‍ അടിയന്തര പ്രമേയത്തില്‍ പിഴവ് ഇല്ല. അടിയന്തിര പ്രമേയം കൊണ്ട് വന്നില്ലെങ്കില്‍ വിമര്‍ശനം വരുമായിരുന്നു. സോളാര്‍ ഗൂഡലോചനയില്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.