ഒരു വെടിക്ക് മൂന്ന് പക്ഷിയാണ് സിപിഎം നേത്യത്വത്തിന്റെ മനസ്സില്‍. മുസ്ലീംലീഗുമായി തെന്നി നില്‍ക്കുന്ന ഇ കെ വിഭാഗം സമസ്തക്ക് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കിയാല്‍ അവര്‍ക്കിടയിലെ അകല്‍ച്ച ഇനിയും കൂടും. അന്തരിച്ച പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും മുസ്ലീം യൂത്ത് ലീഗ് അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ മുഈനലി തങ്ങളെ ചെയര്‍മാന്‍ സ്ഥാനത്ത് എത്തിക്കാന്‍ കഴിഞ്ഞാല്‍ അത് ചില്ലറ കാര്യമല്ല. കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്നൊരാളാണ് അങ്ങനെ സംഭവിച്ചാല്‍ സര്‍ക്കാരിന്റെ ഭാഗമാകുന്നത്. ഒപ്പം വഖഫ് മന്ത്രി വി അബ്ദുറഹ്മാനുമായി ചേര്‍ച്ചയിലല്ലാത്ത നിലവിലെ ചെയര്‍മാന്‍ ടി കെ ഹംസയെ മാറ്റുന്നതോടെ ആ പ്രശ്നത്തിനും പരിഹാരമായി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആശീര്‍വാദത്തോടുകൂടി അണിയറയില്‍ നീക്കങ്ങള്‍ നടത്തുന്നത് മലബാറില്‍ നിന്നുള്ള രണ്ട് ജില്ലാ സെക്രട്ടറിമാരാണ്, കൂടെ, മന്ത്രിസഭയിലെ ഒരംഗവും. ഇടത് നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുശാവറ അംഗത്തെയാണ് താത്പര്യം ആദ്യം അറിയിച്ചത്. പിന്നീട് സമസ്ത നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തി. ആ ചര്‍ച്ചയ്ക്കിടെയാണ് സമസ്തയുടെ പ്രതിനിധിയായി പാണക്കാട് മുഈനലി തങ്ങളെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നല്‍കാന്‍ കഴിയുമോയെന്ന് സിപിഎം ആരാഞ്ഞത്. മുഈനലി തങ്ങളല്ലാത്ത മറ്റൊരാളെണെങ്കിലും അംഗീകരിക്കുമെന്നും അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കൂടിയാലോചനകള്‍ക്ക് ശേഷം അറിയിക്കാമെന്ന് സമസ്തയെ പ്രതിനിധീകരിച്ച്‌ ചര്‍ച്ചയില്‍ പങ്കെടുത്ത നേതാക്കള്‍ മറുപടി നല്‍കി. ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാന്‍ സമസ്ത തീരുമാനിച്ചാല്‍ മുസ്ലീംലീഗിനെ സംബന്ധിച്ച്‌ വലിയ തിരിച്ചടിയാണത്. നിലവിലെ ലീഗ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന മുഈനലിയെ തങ്ങളിലേക്ക് അടുപ്പിക്കുകയെന്ന ലക്ഷ്യം കൂടി സിപിഎമ്മിനുണ്ടെന്ന് വേണം കരുതാൻ.

സാധാരണഗതിയില്‍ ഒപ്പം നില്‍ക്കുന്ന കാന്തപുരം വിഭാഗത്തിന് പോലും വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം സിപിഎം നല്‍കാറില്ല. ഇ കെ നായനാര്‍ മുഖ്യമന്ത്രിയായിരിക്കെ 1990ല്‍ സയ്യിദ് ഫസല്‍ പൂക്കോയ തങ്ങള്‍ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കിയത് മാത്രമാണ് ഇതിന് അപവാദം. അതുകൊണ്ട് തന്നെ ഇ കെ സമസ്തയ്ക്ക് ചെയര്‍മാന്‍ സ്ഥാനം നല്‍കാനുള്ള നീക്കങ്ങളോട് കാന്തപുരം വിഭാഗം എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നേത്യത്വത്തിനുണ്ട്. സമസ്ത ഏറ്റെടുക്കാന്‍ തയ്യാറായില്ലെങ്കില്‍ പിഎസ്‍സി ചെയര്‍മാനായിരുന്ന അഡ്വ. എം കെ സക്കീറിനെയോ മുന്‍ ചെയര്‍മാനായിരുന്ന കെ വി അബ്ദുല്‍ഖാദറിനെയോ നിയമിക്കാനാണ് ആലോചന.

മന്ത്രി വി അബ്ദുറഹ്മാനുമായുണ്ടായിരുന്ന തര്‍ക്കങ്ങളാണ് ടി കെ ഹംസയുടെ രാജിയിലേക്ക് എത്തിച്ചതെന്നാണ് സൂചന. ഒന്നരവര്‍ഷം ബാക്കിനില്‍ക്കെയാണ് ടി കെ ഹംസ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നിറങ്ങുന്നത്. നാളെ നടക്കുന്ന വഖഫ് ബോര്‍ഡ് യോഗത്തിന് ശേഷം ഔദ്യോഗികമായി രാജിക്കത്ത് സമര്‍പ്പിക്കും. ആരോഗ്യപ്രശ്നങ്ങള്‍ മൂലമാണ് രാജിയെന്ന് വിശദീകരിക്കുന്നുണ്ടെങ്കിലും മന്ത്രി വി അബ്ദുറഹ്മാനുമായുണ്ടായിരുന്ന തര്‍ക്കങ്ങളാണ് രാജിയിലേക്ക് എത്തിച്ചതെന്നാണ് സൂചന.

സിപിഎം നേതൃത്വത്തോട് ഹംസ പരാതി പറഞ്ഞെങ്കിലും മന്ത്രിക്ക് അനുകൂലമായിരുന്നു നേത്യത്വത്തിന്റെ നിലപാട്. അടുത്തിടെ മന്ത്രി തിരുവനന്തപുരത്ത് വിളിച്ച യോഗങ്ങളില്‍ ടി കെ ഹംസ പങ്കെടുക്കാത്തതാണ് പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കിയത്. യോഗത്തില്‍ വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പങ്കെടുക്കാത്തത് ഗുരുതര കൃത്യവിലോപമായി കാണുന്നവെന്ന് മിനുട്സില്‍ എഴുതിയിരുന്നു. പതിവിന് വിപരീതമായി ടി കെ ഹംസ പി എ-യെ നിയമിച്ചതും അംഗങ്ങള്‍ ചോദ്യം ചെയ്തിരുന്നു.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ലീഗിനെ തളർത്താൻ സിപിഎമ്മിന്റെ വർഗീയ കാർഡ്

ലോക്സഭാ തിരഞ്ഞെടുപ്പിൽ മുസ്ലിം ലീഗ് കെട്ടുറപ്പോടെ നിന്നാൽ സിപിഎമ്മിന്റെ ഉരുക്ക് കോട്ടകളിൽ പോലും അത് ന്യൂനപക്ഷ ഏകീകരണത്തിന് വഴി ഒരുക്കുകയും പാർട്ടിക്ക് തിരിച്ചടി ഏൽക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ ഏതു വിധേനയും ലീഗിനെ തളർത്തുക എന്നത് സിപിഎം ലക്ഷ്യമാണ്. ഏക സിവിൽ കോഡ് വിഷയം ഉയർത്തി മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷക സ്ഥാനം ഏറ്റെടുക്കാനും സിപിഎം ലക്ഷ്യമിടുന്നുണ്ട്. ഈ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ സ്പീക്കർ എ എൻ ഷംസീർ ഹൈന്ദവ വിശ്വാസങ്ങളെ തള്ളിപ്പറഞ്ഞത് ബോധപൂർവ്വമുള്ള ഒരു കരുനീക്കമായും വിലയിരുത്തിയാൽ തെറ്റ് പറയാൻ ആവില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക