സംസ്ഥാനത്ത് പച്ചക്കറിക്ക് പിന്നാലെ അരിവിലയും കുതിക്കുന്നു. ഒരുമാസത്തിനിടെ 20 ശതമാനമാണ് മൊത്തവിപണിയില്‍ അരിക്ക് വിലകൂടിയത്. ആന്ധ്രയുള്‍പ്പെടെയുളള സംസ്ഥാനങ്ങള്‍ കയറ്റുമതി വിപണിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചതാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. ഓണമെത്തുമ്ബോഴേക്കും വില റെക്കോര്‍ഡിഡുമെന്നാണ് കണക്കുകൂട്ടല്‍.
ഏറെ ഡിമാൻഡുളള ജയ അരിക്കാണ് പൊളളുന്ന വില. 20 ദിവസം മുമ്ബ് മൊത്ത വിപണയില്‍ 35 രൂപയായിരുന്നെങ്കില്‍ ഇന്നത് 40 ലെത്തി. ചില്ലറ വിപണിയില്‍ അഞ്ചുരൂപയെങ്കിലും അധികം നല്‍കണം. പൊന്നിയരിക്ക് 44 രൂപയുണ്ടായിരുന്നത് 52 ലെത്തി. പച്ചരിക്ക് മൊത്തവിപണയില്‍ നാലുരൂപയാണ് പതിനഞ്ച് ദിവസത്തിനകം കൂടിയത്.
ബംഗാളില്‍ നിന്നെത്തുന്ന സ്വര്‍ണക്കും സുരേഖയ്ക്കും വില കൂടിയിട്ട് മാസമൊന്നായി. അരി കയറ്റുമതി കൂടിയതും വിദേശവിപണിയില്‍ നല്ല വിലകിട്ടുന്നതുമാണ് വിലക്കയറ്റത്തിന് കാരണം. സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന നികുതി വർദ്ധനയും, പച്ചക്കറി വില വർധനവും, പിന്നാലെയുള്ള അരിയുടെ വില വർധനവും എല്ലാം മലയാളിയുടെ കീശ കാലിയാക്കുകയാണ്. വറുതിയുടെ ഓണമാണ് കേരളത്തെ കാത്തിരിക്കുന്നത് എന്ന ആശങ്കയാണ് ഇപ്പോൾ നിലനിൽക്കുന്നത്.