പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ എസ്പി- ബിഎസ്പി സഖ്യം 2019ല്‍ വരാണാസിയില്‍ നിര്‍ത്തിയ സ്ഥാനാര്‍ത്ഥി ബിജെപിയില്‍ ചേര്‍ന്നു. സമാജ്‌വാദി പാര്‍ട്ടി നേതാവ് ശാലിനി യാദവാണ് കഴിഞ്ഞ ദിവസം അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയുടെ ലക്‌നൗവിലെ സംസ്ഥാന കാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഭൂപേന്ദ്ര സിംഗ് ചൗധരി ശാലിനിയെ അംഗത്വം നല്‍കി സ്വീകരിച്ചു.
സമാജ്‌വാദി പാര്‍ട്ടി പ്രവര്‍ത്തകരുടെ വാക്കിന് വില നല്‍കുന്നില്ലെന്നും അതാണ് കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ പാര്‍ട്ടി പരാജയപ്പെട്ടതിന് കാരണമെന്നും ശാലിനി കുറ്റപ്പെടുത്തി. എസ്പിയിലെ പ്രവര്‍ത്തകര്‍ അസംതൃപ്തരാണ്. സാമൂഹ്യ സേവനമാണ് താൻ രാഷ്‌ട്രീയ പ്രവര്‍ത്തനംകൊണ്ട് ലക്ഷ്യമിടുന്നത്, അതാണ് ബിജെപിയില്‍ എത്താനുള്ള കാരണമെന്നും അംഗത്വം സ്വീകരിച്ച ശേഷം അവര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.
ശാലിനി യാദവ് പാര്‍ട്ടി വിട്ടത് സമാജ് വാദി പാര്‍ട്ടിക്കും അഖിലേഷ് യാദവിനും വൻ തിരിച്ചടിയായിരിക്കുകയാണ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ ഡെപ്യൂട്ടി ചെയര്‍മാനുമായിരുന്ന ശ്യാംലാല്‍ യാദവിന്റെ മരുമകളാണ് ശാലിനി യാദവ്.2019 ല്‍ വരാണാസിയില്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിച്ച ശാലിനി യാദവിന് 1,95,159 വോട്ടുകള്‍ മാത്രമേ നേടാൻ സാധിച്ചുള്ളു. പ്രധാനമന്ത്രി നരേന്ദ്രമോദി 6,74,664 വോട്ടുകള്‍ സ്വന്തമാക്കി. 4,79,505 വോട്ടുകളുടെ റെക്കോര്‍ഡ് ഭൂരിപക്ഷമാണ് പ്രധാനമന്ത്രിക്ക് വാരണാസിയിലെ ജനങ്ങള്‍ അന്ന് സമ്മാനിച്ചത്.