ഗതാഗതവകുപ്പാണെങ്കില്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കില്ലെന്ന് പാര്‍ട്ടി തീരുമാനിച്ചെന്ന വാര്‍ത്ത ശുദ്ധ അസംബന്ധമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. അത്തരം ഒരു കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചക്ക് വന്നിട്ടില്ല. എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ബിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നുണ്ട്. നവംബറില്‍ നടക്കാൻ പോകുന്ന ഒരു കാര്യത്തെക്കുറിച്ച് ഇപ്പോഴേ ചര്‍ച്ച നടത്തേണ്ട കാര്യമില്ലെന്നും കെ.ബി ഗണേഷ്കുമാര്‍ പറഞ്ഞു.
കെ.ബി ഗണേഷ് കുമാറിന്‍റെ മന്ത്രിസഭ പ്രവേശനത്തെ സംബന്ധിച്ച് കേരള കോണ്‍ഗ്രസ് ബിയില്‍ ചര്‍ച്ച നടന്നെന്ന പേരില്‍ കഴിഞ്ഞ ദിവസം ചില മാധ്യമങ്ങള്‍ വാര്‍ത്തപുറത്തുവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗണേഷ് കുമാര്‍ പ്രതികരണവുമായി രംഗത്തെത്തിയത്. ഗതാഗത വകുപ്പാണെങ്കില്‍ ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടതില്ലെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതൃയോഗം തീരുമാനമെടുത്തു എന്ന തരത്തിലായിരുന്നു വാര്‍ത്തകള്‍ വന്നിരുന്നത്.
എന്നാല്‍ അത്തരം ഒരു കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ചക്ക് വന്നിട്ടില്ലെന്നും എല്‍ഡിഎഫില്‍ കേരള കോണ്‍ഗ്രസ് ബിക്ക് അര്‍ഹമായ പരിഗണന കിട്ടുന്നുണ്ടെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.‘ഇപ്പോള്‍ മന്ത്രിയാകേണ്ട സാഹചര്യമില്ല, അപ്പോള്‍ അതിനെ കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. കോട്ടയത്ത് വെള്ളപ്പൊക്കം ഉണ്ടെന്ന് കരുതി കൊട്ടാരക്കരയില്‍ നിന്ന് മുണ്ട് മടക്കി കുത്തേണ്ട കാര്യമില്ല. പാര്‍ട്ടിയുടെ എക്സിക്യൂട്ടീവ് യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടില്ല, പിന്നീട് നടന്ന ഇടത് മുന്നണി യോഗത്തിലും ഇക്കാര്യം പാര്‍ട്ടി സംസാരിച്ചിട്ടില്ല’ – ഗണേഷ് കുമാര്‍ പറഞ്ഞു.