കോളേജിലെ ടോയ്‌ലറ്റില്‍ മൊബെെല്‍ ക്യാമറ ഉപയോഗിച്ച് സഹപാഠിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മൂന്ന് വിദ്യാര്‍ത്ഥിനികള്‍ക്ക് സസ്‌പെൻഷൻ. കര്‍ണാടക ഉഡുപ്പിയിലെ മെഡിക്കല്‍ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. കോളേജിലെ ഒപ്‌റ്റോമെട്രി വിദ്യാര്‍ത്ഥികളായ അലിമത്തുല്‍ ഷൈഫ, ഷബാനാസ്, ആലിയ എന്നിവര്‍ക്കെതിരെയാണ് നടപടിയെടുത്തതെന്ന് കോളേജ് അധികൃതര്‍ അറിയിച്ചു.
കോളേജില്‍ മൊബെെല്‍ ഫോണിന് വിലക്കുണ്ടെങ്കിലും കോളേജില്‍ ഫോണ്‍ കൊണ്ടുവന്നു, ടോയ്ലറ്റില്‍ സഹപാഠിയുടെ വീഡിയോ ചിത്രീകരിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് നടപടിയെടുത്തത്. സഹപാഠിയുടെ വീഡിയോ ചിത്രീകരിച്ച സംഭവം ഇവര്‍ തന്നെയാണ് പുറത്തുപറഞ്ഞത്. മറ്റൊരാളായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും അബദ്ധത്തിലാണ് വീഡിയോ ചിത്രീകരിച്ചതെന്നും ഇരയോട് ഈ സംഘം പറഞ്ഞിരുന്നു.
തുടര്‍ന്ന് ഇരയായ പെണ്‍കുട്ടി മറ്റ് സുഹൃത്തുക്കളോട് ഇക്കാര്യം പറയുകയും അവര്‍ കോളേജ് അധികൃതരെ അറിയിക്കുകയുമായിരുന്നു. സംഭവം അറിഞ്ഞതിന് പിന്നാലെ കുറ്റക്കാരായ മൂന്ന് പെണ്‍കുട്ടികളെയും സസ്പെൻഡ് ചെയ്‌തെന്നും പൊലീസില്‍ പരാതി നല്‍കിയെന്നും കോളേജ് അധികൃതര്‍ പറഞ്ഞു. വീഡിയോ ചിത്രീകരിക്കാൻ വിദ്യാര്‍ത്ഥിനികള്‍ ഉപയോഗിച്ച ഫോണ്‍ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരാതി ലഭിച്ചെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു.