ഉമ്മൻചാണ്ടിക്ക് വേണ്ടി രാഷ്ട്രീയ വൈരം മറന്ന് ഒരേ വേദിയിലെത്തി മുഖ്യമന്ത്രി പിണറായിയും, കെപിസിസി അധ്യക്ഷൻ കെ സുധാകരനും. എങ്കിലും ഒരേ വേദി പങ്കിട്ടു എന്നല്ലാതെ ഒരു രീതിയിലുള്ള അയവും ഇരു നേതാക്കൾക്കിടയിലും ഉണ്ടായില്ല. വേദിയിൽ വച്ച് മുഖാമുഖം കണ്ടപ്പോൾ പരസ്പരം അഭിവാദ്യം ചെയ്തതല്ലാതെ ഇരുവരും ഹസ്തദാനം നടത്താൻ പോലും തയ്യാറായില്ല.
ആദ്യം പ്രസംഗിച്ചത് യോഗാദ്ധ്യക്ഷനായ കെ സുധാകരൻ ആയിരുന്നു. ഉമ്മൻചാണ്ടിയെ രാഷ്ട്രീയ എതിരാളികൾ നിന്ദ്യമായ രീതിയിൽ വേട്ടയാടിയതിനെതിരെ ആഞ്ഞടിച്ച് ആയിരുന്നു പ്രസംഗം. ഇതോടെ സസ്പെൻസ് ഇരട്ടിച്ചു.
പിന്നാലെ പ്രസംഗിക്കാൻ പിണറായി എണീറ്റപ്പോൾ എല്ലാവരും കരുതിയത് രാഷ്ട്രീയ മുനവെച്ചുള്ള മറുപടി അദ്ദേഹത്തിൽ നിന്നുണ്ടാകുമെന്നാണ്. പിണറായി പ്രസംഗിക്കാൻ എണീറ്റതിന് പിന്നാലെ തന്നെ സദസ്സിൽ നിന്ന് ഉമ്മൻചാണ്ടിക്ക് വേണ്ടി മുദ്രാവാക്യങ്ങളുയർന്നു. എന്നാൽ വിവാദങ്ങൾ ഇല്ലാതെ ഉമ്മൻചാണ്ടി അനുസ്മരണം മാത്രം നടത്തി പിണറായി പ്രസംഗം അവസാനിപ്പിക്കുകയാണ് ചെയ്യ്തത്.