മറ്റു സംസ്ഥാനങ്ങളെക്കാള്‍ കേരളത്തില്‍ കോണ്‍ട്രാക്‌ട് കാര്യേജ് ബസുകള്‍ക്കുള്ള നികുതി കൂടുതലാണെന്നും ഇക്കാര്യം പുനഃപരിശോധിക്കുമെന്നും മന്ത്രി കെ.ബി. ഗണേഷ് കുമാർ. 50ല്‍ താഴെ ബസുകളേ കേരളത്തില്‍ രജിസ്റ്റർ ചെയ്തിട്ടുള്ളൂ. നാഗാലാൻഡില്‍ രജിസ്റ്റർ ചെയ്താല്‍ കുറഞ്ഞ നികുതിയേ ഉള്ളൂ.
വലിയ നികുതി വരുമാനമാണ് കേരളത്തിന് ഇതുവഴി നഷ്ടപ്പെടുന്നത്. വിഷയം ധനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തും.കെ.എസ്.ആർ.ടി.സിയുടെ കുത്തക റൂട്ടുകളില്‍ കെ.എസ്.ആർ.ടി.സി സാന്നിധ്യം കുറവാണ്. ഇത്തരം റൂട്ടുകളില്‍ കെ.എസ്.ആർ.ടി.സി വ്യാപിപ്പിക്കും. കെ.എസ്.ആർ.ടി.സിക്കുവേണ്ടി മാറ്റിവെച്ച റൂട്ടുകളില്‍ ജനങ്ങളെ അനാഥരാക്കി വിടാനാകില്ല. – ഗണേഷ് കുമാർ പറഞ്ഞു.
സിപിഎമ്മിന്റെയും മറ്റു ഘടകകക്ഷികളുടെയും കണ്ണുരുട്ടൽ പേടിക്കാതെ ജനപ്രിയവും പ്രായോഗികവുമായ നിലപാടുകൾ പ്രഖ്യാപിച്ചും നടപ്പാക്കിയുമാണ് ഗതാഗത വകുപ്പ് മന്ത്രിസ്ഥാനം ഏറ്റെടുത്ത ഗണേഷ് കുമാർ മുന്നോട്ടുപോകുന്നത്. പിണറായി വിജയൻ എന്ന മുഖ്യമന്ത്രിയുടെ നിഴലിൽ നിൽക്കാൻ ആഗ്രഹിക്കാതെ തന്നെ ഏൽപ്പിച്ച ഉത്തരവാദിത്വം ഭംഗിയായി നിർവഹിക്കുക എന്ന രീതിയിലാണ് ഗണേശിന്റെ നീക്കം. അഴിമതിയും കെടുകാര്യസ്ഥതയും തുടച്ചുനീക്കി കെഎസ്ആർടിസിയെ ലാഭത്തിൽ എത്തിക്കുവാൻ കെ വി ഗണേഷ് കുമാറിന് കഴിയുമോ എന്നതാണ് കേരള ജനത ഇപ്പോൾ ഉറ്റു നോക്കുന്നത്.