മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് ഒഴിവു വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ ആറുമാസത്തിനകം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചര്‍ച്ച നടത്തി സി പി എം. പുതുപ്പളിയിലെ തിരഞ്ഞെടുപ്പ് വെെകില്ലെന്നാണ് വിലയിരുത്തല്‍. ഒരുക്കം തുടങ്ങാൻ സി പി എം സെക്രട്ടറിയേറ്റില്‍ ധാരണയായി. സി പി എം കണ്‍ട്രോള്‍ കമ്മീഷൻ( സി സി) യോഗത്തിന് ശേഷം ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേയ്ക്ക് കടക്കും.
അതേസമയം, രാഹുല്‍ ബ്രിഗേഡിലുള്ള ചാണ്ടി ഉമ്മൻ പുതുപ്പള്ളിയില്‍ പകരക്കാരനായിറങ്ങുമെന്ന അഭ്യൂഹം ഉണ്ട്. കുടുംബാംഗങ്ങളാരും മത്സരിക്കാനില്ലെങ്കില്‍ പുതുപ്പള്ളിയില്‍ 53 വര്‍ഷത്തിന് ശേഷം സാദ്ധ്യതാ പട്ടികയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ പേരുയരും. ഓര്‍ത്തഡോക്സ്, യാക്കോബായ, ഈഴവ, നായര്‍ വിഭാഗങ്ങളുടെ വോട്ടുകള്‍ പുതുപ്പള്ളിയില്‍ നിര്‍ണായകമാണ്. എങ്കിലും പൊതുസമൂഹത്തിന്റെയും, പാർട്ടിക്കാരുടെയും നിർബന്ധത്തിനു വഴങ്ങി ചാണ്ടിയും ഉമ്മൻ തന്നെ സ്ഥാനാർത്ഥി ആകാനുള്ള സാധ്യതയാണ് ഇപ്പോൾ നിലനിൽക്കുന്നത്.
ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം രൂക്ഷമായ മണ്ഡലത്തില്‍ ഓര്‍ത്തഡോക്സുകാരനായ ഉമ്മൻചാണ്ടിയുടെ വിജയം വ്യക്തിപ്രഭാവം കൊണ്ടു കൂടിയാണ്. യാക്കോബായ വോട്ടുകളില്‍ കണ്ണുവച്ചാണ് കഴിഞ്ഞതവണ അതേ സമുദായത്തിലുള്ള ജെയ്ക് സി. തോമസിനെ സി.പി.എം പരീക്ഷിച്ചത്. വീണ്ടും ജെയ്ക്കിനെ തന്നെ സി.പി.എം രംഗത്തിറക്കാനാണ് സാധ്യത. അനിശ്ചിതത്വമുണ്ടായാല്‍ പൊതു സമ്മതനെ ഇറക്കാനും സി.പി.എം മടിക്കില്ല.
ബി.ജെ.പിക്ക് നിര്‍ണായക പോക്കറ്റുകളുള്ള പുതുപ്പള്ളിയില്‍ കഴിഞ്ഞ തവണ മത്സരിച്ച മദ്ധ്യ മേഖലാ പ്രസിഡന്റ് എൻ.ഹരി, സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യൻ, ജില്ലാ പ്രസിഡന്റ് ലിജിൻ ലാല്‍ തുടങ്ങിയവര്‍ക്കാണ് പരിഗണന. പുതുപ്പള്ളി,മണര്‍കാട്, പാമ്ബാടി, അകലക്കുന്നം, അയര്‍ക്കുന്നം, കൂരോപ്പട, മീനടം, വാകത്താനം പഞ്ചായത്തുകള്‍ ചേര്‍ന്നതാണ് പുതുപ്പള്ളി മണ്ഡലം. ഇതില്‍ ആറ് പഞ്ചായത്തുകളും ഇടതുമുന്നണിയുടേതാണ്. അകലക്കുന്നം, അയര്‍ക്കുന്നം പഞ്ചായത്തുകളില്‍ ജോസ് കെ.മാണിക്കും സ്വാധീനമുണ്ട്.