മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് പുതുപ്പള്ളി പള്ളി സജ്ജമായി. നിര്‍മാണം നടക്കുന്ന സ്വവസതിയിലെ പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ശേഷം ഭൗതിക ശരീരം അല്‍പസമയത്തിനകം പുതുപ്പള്ളി സെന്റ് ജോര്‍ജ് വലിയ പള്ളിയിലേക്ക് മാറ്റും. സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പള്ളിയിലെത്തിയിട്ടുണ്ട്.
പുതുപ്പള്ളിയില്‍ ഉമ്മൻ ചാണ്ടിയുടെ തറവാട് വീടായ കരോട്ടുവള്ളിക്കാലില്‍ നിന്ന് അല്‍പസമയം മുമ്ബാണ് ഭൗതിക ശരീരം നിര്‍മാണം നടക്കുന്ന സ്വവസതിയിലെത്തിച്ചത്. ഇവിടെ പ്രാര്‍ഥനകള്‍ക്ക് ശേഷമാവും പള്ളിയിലേക്ക് വിലാപയാത്ര. 9 മണിയോടെ മൃതദേഹം സംസ്‌കരിക്കാനാണ് തീരുമാനം.
സെന്റ് ജോര്‍ജ് വലിയ പള്ളിയില്‍ പ്രത്യേകം ക്രമീകരിച്ച കല്ലറയിലാണ് ഉമ്മൻ ചാണ്ടിക്ക് അന്ത്യനിദ്രയൊരുക്കിയിരിക്കുന്നത്. പുതുപ്പള്ളിക്കും ഇടവകയ്ക്കും നല്‍കിയ സേവനത്തിനോടുള്ള ആദരസൂചകമായി നേതാവിനായി പ്രത്യേക കല്ലറയൊരുക്കാൻ ദേവാലയ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പള്ളിയുടെ കിഴക്ക് വശത്തായി വേദികരുടെ കല്ലറയോട് ചേര്‍ന്നാണ് പ്രത്യേക കല്ലറ.