നൈനിറ്റാള്‍ : പാമ്ബ് പിടുത്തക്കാരന്‍റെ സഹായത്തോടെ ആണ്‍ സുഹൃത്തിനെ മൂര്‍ഖൻ പാമ്ബിനെക്കൊണ്ട് കടിപ്പിച്ച്‌ കൊലപ്പെടുത്തി യുവതിയും സുഹൃത്തും. രാംപൂര്‍ റോഡിലെ താമസക്കാരനും ഓട്ടോ ഷോറൂം വ്യാപാരിയുമായ അങ്കിത് ചൗഹാൻ (32) ആണ് പാമ്ബിന്‍റെ കടിയേറ്റ് മരിച്ചത്. ജൂലൈ 14ന് രാത്രിയോടെ ഉത്തരാഖണ്ഡിലെ നൈനിറ്റാള്‍ ജില്ലയിലെ ഹല്‍ദ്വാനിയിലാണ് സംഭവം.

അങ്കിതിന്‍റെ കാമുകിയായ മഹി തന്‍റെ പുതിയ സുഹൃത്തായ ദീപ് കാണ്ഡപാലുമായി കൂടുതല്‍ അടുക്കുകയും അവളുടെ പുതിയ പ്രണയത്തിന് തടസം നിന്ന അങ്കിത് ചൗഹാനെ ഒഴിവാക്കുന്നതിനു വേണ്ടി കൊലപാതകം നടത്തുകയും ആയിരുന്നു. കൃത്യം നടത്തുന്നതിനായി സുഹൃത്തുമായി ഗൂഢാലോചന നടത്തിയ യുവതി, ഉദ്ദം സിങ് നഗറില്‍ നിന്നുള്ള ഒരു പാമ്ബ് പിടുത്തക്കാരന്‍റെ സഹായം തേടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിയായ യുവതി ജൂലൈ 14 ന് അങ്കിത് ചൗഹാനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പാമ്ബ് പിടുത്തക്കാരനായ രാംനാഥിന്‍റെ സഹായത്തോടെ മൂര്‍ഖൻ പാമ്ബിനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. അന്ന് രാത്രി തന്നെ അബോധാവസ്ഥയിലായ അങ്കിതിനെ കാറില്‍ കയറ്റി കൊണ്ടുപോയി ഗോല ബൈപ്പാസിലെ റോഡരികില്‍ വാഹനം ഉപേക്ഷിക്കുകയും ചെയ്‌തു. മഹിയുടെ വീട്ടിലെ ജോലിക്കാരിയും കൊലപാതകത്തിന് സഹായിച്ചിട്ടിണ്ടെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പാമ്ബ് പിടുത്തക്കാരന്‍ രാംനാഥിനെ അറസ്റ്റ് ചെയ്‌തു. മഹി, ദീപ് കാണ്ഡപാല്‍, മഹിയുടെ വീട്ടിലെ ജോലിക്കാരി എന്നിവര്‍ ഒളിവിലാണ്. കൊലപാതകത്തിന്‍റെ മുഴുവൻ വിശദാംശങ്ങളും ഉടൻ വെളിപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കൃത്യത്തിന് ശേഷം മറ്റൊരു സുഹൃത്തിന്‍റെ സഹായത്തോടെ ഹല്‍ദ്വാനി ഹൈവേയിലെ തീൻ പാനി ബൈപാസ് റോഡില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറില്‍ മൃതദേഹം ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു.

സ്വഭാവിക മരണമായി വരുത്തിതീര്‍ക്കാൻ കാറിലെ എസി ഓണ്‍ ചെയ്‌ത ശേഷമാണ് പ്രതികള്‍ കടന്നുകളഞ്ഞത്. ജൂലൈ 15 ന് ഹല്‍ദ്വാനി നഗരത്തില്‍, ഹൈവേയുടെ വശത്ത് പാര്‍ക്ക് ചെയ്‌തിരുന്ന കാറിന്‍റെ പിൻസീറ്റില്‍ ഒരു മൃതദേഹം ഉണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചു. ഉടൻ തന്നെ സ്ഥലത്തെത്തിയ പൊലീസ് നടത്തിയ പരിശോധനയില്‍ മരിച്ചയാളെ തിരിച്ചറിഞ്ഞു. അകത്തുനിന്ന് പൂട്ടിയ കാറില്‍ എസി ഓണായിരുന്നതായി പൊലീസ് പറഞ്ഞു.

അസ്വഭാവിക മരണത്തില്‍ പൊലീസ് കേസെടുത്തിരുന്നു. കാറിനകത്ത് ശ്വാസം മുട്ടിയാണ് അങ്കിതിന്‍റെ മരണം സംഭവിച്ചതെന്നായിരുന്നു പൊലീസിന്‍റെ പ്രാഥമിക നിഗമനം. എന്നാല്‍ അങ്കിതിന്‍റെ ഇരുകാലുകളിലും പാമ്ബുകടിയേറ്റ പാടുകള്‍ ഉണ്ടായിരുന്നത് പൊലീസിനെ സംശയത്തിനിടയാക്കി. വിഷപ്പാമ്ബാണ് അങ്കിത് ചൗഹാനെ കടിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. അങ്കിതിനെ കൊലപ്പെടുത്തിയതാണെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു. ഇതോടെ ഇരയുടെ സഹോദരി ഇഷ ചൗഹാൻ നല്‍കിയ പരാതിയില്‍ പൊലീസ് കൊലപാതകത്തിന് കേസെടുക്കുകയായിരുന്നു.

പൊലീസിന് നല്‍കിയ പരാതിയില്‍ ഇഷ ചൗഹാൻ പല പ്രധാന കാര്യങ്ങളും പറഞ്ഞിരുന്നു. ജൂലൈ 14 ന് തന്‍റെ സഹോദരൻ അങ്കിത് പെണ്‍സുഹൃത്തായ മഹിയേയും സുഹൃത്ത് ദീപ് കാണ്ഡപാലിനെയും കാണാനായി പോയിരുന്നു. അതിനുശേഷം വീട്ടില്‍ വന്നില്ലെന്നാണ് ഇഷ പരാതിയില്‍ പറയുന്നത്. തുടര്‍ന്ന് കൂടുതല്‍ മേഖലകളിലേക്ക് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇതോടെയാണ് ഞെട്ടിക്കുന്ന കൊലപാതക വിവരം പുറത്തുവന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക