ബെംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യ സമ്മേളനത്തിന് ഇന്ത്യയെന്ന് പേര്‍ നല്‍കി. ഇന്ത്യന്‍ നാഷണല്‍ ഡെമോക്രാറ്റിക് ഇന്‍ക്ലൂസീവ് അലയന്‍സ് എന്നാണ് പൂര്‍ണ രൂപം.2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദിക്കും ബിജെപിക്കും ബദലായി ഐക്യനിര കെട്ടിപ്പടുക്കാൻ ലക്ഷ്യമിട്ടുള്ളതാണ് സമ്മേളനം. 26 പാര്‍ട്ടികളില്‍ നിന്നായി 49 നേതാക്കളാണ് യോഗത്തിന് എത്തിച്ചേര്‍ന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ ഐക്യനിര സ്വീകരിക്കണ്ട പൊതുമിനിമം പരിപാടിയും നയങ്ങളുമാണ് ആദ്യ അജണ്ട. പ്രതിപക്ഷ ഐക്യനിരയ്ക്ക് ഒരു പേര് നല്‍കണോ വേണ്ടയോ എന്നതായിരുന്നു രണ്ടാമത്തെ അജണ്ട. ഇതിനാണ് ഇന്ത്യ എന്ന പേരോടെ പരിഹാരമായത്.വിശാല പ്രതിപക്ഷ ഐക്യത്തിന്‍റെ ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് സോണിയാ ഗാന്ധിയുടെ പേര് നിര്‍ദ്ദേശിക്കുമെന്നാണ് സൂചന. യുപിഎ 1, 2 ഐക്യത്തിന്‍റെ ചെയര്‍ പേഴ്സണ്‍ സോണിയാ ഗാന്ധി ആയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതിപക്ഷ നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പശ്ചിമ ബംഗാള്‍, ബിഹാര്‍, തമിഴ്നാട്, ജാര്‍ഖണ്ഡ് മുഖ്യമന്ത്രിമാരും ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിമാരും നിരവധി പ്രാദേശിക പാര്‍ട്ടി നേതാക്കളുമാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. രാജ്യത്തെ ജനാധിപത്യത്തേയും ഭരണ ഘടനയുടേയും സംരക്ഷണം ലക്ഷ്യമിട്ടാണ് വിശാല ഐക്യമെന്നാണ് യോഗത്തേക്കുറിച്ച്‌ രാഹുല്‍ ഗാന്ധി വിശദമാക്കിയത്.

അതേസമയം രൂക്ഷ വിമര്‍ശനമാണ് ബെംഗളുരുവില്‍ നടക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തിന് നേരെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയത്. കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തകരെ ബലി നല്‍കിയെന്നാണ് ബംഗാളിലെ സാഹചര്യം ഓര്‍മിപ്പിച്ച്‌ പ്രധാനമന്ത്രി പറഞ്ഞു.

ഡിഎംകെയ്ക്കെതിരെയും പ്രധാനമന്ത്രി തുറന്നടിച്ചു.തമിഴ്നാട്ടില്‍ നിന്നും നിരവധി അഴിമതി കേസുകളാണ് പുറത്ത് വരുന്നത്. എന്നാല്‍ പ്രതിപക്ഷം ഇവര്‍ക്കെല്ലാം ഇപ്പോഴേ ക്ലീൻ ചിറ്റ് നല്‍കിയിരിക്കുകയാണ്. അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുന്ന പാര്‍ട്ടിയാണ് അവിടെ ഭരിക്കുന്നത് എന്നും മോദി പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ ഒരുമിച്ച്‌ ഒരു ഫ്രെയിമില്‍ വരുമ്ബോള്‍ ജനങ്ങള്‍ക്ക് ലക്ഷക്കണക്കിന് കോടികളുടെ അഴിമതിയാണ് ഓര്‍മ വരുന്നത്, അഴിമതിക്കാരുടെ സമ്മേളനമാണിതെന്നും പ്രധാനമന്ത്രി പരിഹസിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക