കറകളഞ്ഞ ഉമ്മൻചാണ്ടി ഭക്തൻ. ഉമ്മൻചാണ്ടിയുടെ മനസ്സറിഞ്ഞ് ഗ്രൂപ്പ് നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ച വിശ്വസ്തനായ അനുയായി. ഇതൊക്കെയാണ് കെപിസിസി ജനറൽ സെക്രട്ടറി പി എ സലിമിന് കോൺഗ്രസ് രാഷ്ട്രീയത്തിലുള്ള മേൽവിലാസങ്ങൾ. അത് അന്നും ഇന്നും സലീമിന് അംഗീകാരമാണ്, അങ്ങനെയേ കണ്ടിട്ടുള്ളൂ. തന്റെ പ്രിയ നേതാവ് വിട വാങ്ങുമ്പോൾ ഗാന്ധിജി കൊല്ലപ്പെട്ടപ്പോൾ നെഹ്റു പറഞ്ഞ വാക്കുകളാണ് പി എ സലിം കടമെടുക്കുന്നത്, “ദ ലൈറ്റ് ഹാസ് ഗോൺ” – ആ വെളിച്ചം മറഞ്ഞു. അക്ഷരാർത്ഥത്തിൽ കേരള രാഷ്ട്രീയത്തിൽ സംഭവിച്ചിരിക്കുന്നത് അതാണെന്ന് ഓ സിയുടെ വിശ്വസ്ത അനുയായി പറയുന്നു. ജനകീയതയുടെ പ്രോജ്വല പ്രതീകമായി നിന്നിരുന്ന ഉമ്മൻചാണ്ടി എന്ന വെളിച്ചം മറഞ്ഞിരിക്കുന്നു.

ജീവഹാനി പോലും ഭയക്കാത്ത ഉമ്മൻചാണ്ടി; മൈനുകൾ വിരിച്ച് നക്സലുകൾ കാത്തിരിക്കുന്ന വീഥികളിലൂടെ ഒരു രാത്രി യാത്ര

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മരണമോ ജീവഭയമോ ഒരിക്കലും ഉമ്മൻ ചാണ്ടി എന്ന നേതാവിനെ ഭയപ്പെടുത്തിയിട്ടില്ല എന്ന് നേരിട്ട് അറിയാൻ ഇടയായ അനുഭവം പി എ സലിം പറയുന്നതെങ്ങനെ: ” അന്തരിച്ച വൈ എസ് രാജശേഖര റെഡ്ഡി ആന്ധ്ര മുഖ്യമന്ത്രിയായി വിജയിച്ചുകയറിയ തിരഞ്ഞെടുപ്പ് സമയം. ഒരു പ്രദേശത്തെ സ്ഥാനാർത്ഥി നിർണയ ചുമതല എഐസിസി ഏൽപ്പിച്ചത് ഉമ്മൻചാണ്ടിയെ. അദ്ദേഹത്തെ സഹായിക്കാൻ കൂടെ പോയത് വിശ്വസ്തത അനുയായികളായ യുവ നേതാക്കൾ. പി എ സലിം, ഇപ്പോൾ എംപിയായ ആൻറ്റോ ആന്റണി, മുൻ ഡിസിസി അധ്യക്ഷനും, നിലവിൽ കെപിസിസി അംഗവുമായ ടോമി കല്ലാനി എന്നിവരായിരുന്നു അന്ന് ഉമ്മൻചാണ്ടിക്കൊപ്പം പോയവർ.

സംഘർഷഭരിതമായ ചർച്ചകൾ ആയിരുന്നു എന്ന് സലീം ഓർക്കുന്നു. പ്രശ്നബാധിത പ്രദേശമായ കരിം നഗർ ജില്ലയിലെ സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയായത് പാതിരാത്രി നേരത്താണ്. ഉമ്മൻചാണ്ടി രാത്രി തന്നെ ഹൈദരാബാദിലേക്ക് പോകാൻ തീരുമാനമെടുക്കുന്നു. അവിടെ എത്തിയിട്ട് വേണം തുടർ ചർച്ചകൾ. അങ്ങേയറ്റം തീവ്രവാദ സ്വഭാവമുള്ള നക്സലുകളുടെ വിഹാരകേന്ദ്രമാണ് അന്ന് കരിം നഗർ.

രാത്രി 12 മണിക്ക് ശേഷമുള്ള യാത്ര അപകടം ആണെന്ന ഇന്റലിജൻസ് മുന്നറിയിപ്പും, യാത്ര രാവിലത്തേക്ക് മാറ്റണം എന്ന ആന്ധ്രയിലെ മുതിർന്ന നേതാക്കളുടെ നിർദ്ദേശവും അവഗണിച്ച് ഉമ്മൻചാണ്ടി രാത്രി തന്നെ പുറപ്പെടുന്നു. ആശങ്കയുടെയോ ഭയത്തിന്റെയോ ഒരു നേരിയ അംശം പോലും ആ യാത്രയിൽ ഉടനീളം തന്റെ നേതാവിന്റെ മുഖത്ത് ദൃശ്യമായില്ല എന്നാണ് സലിം ഓർത്തെടുക്കുന്നത്.

മൈനുകൾ വിതറി വാഹനങ്ങൾ തകർത്ത് ആളുകളെ കൊലപ്പെടുത്തുന്ന രീതിയിലുള്ള നക്സൽ ആക്രമണത്തിന് കുപ്രസിദ്ധി നേടിയ പ്രദേശമായ കരിം നഗർ – നിസാമാബാദ് – ഹൈദരാബാദ് ദേശീയപാതയിലൂടെ ആയിരുന്നു യാത്ര. ഇതൊന്നും ഉമ്മൻചാണ്ടിക്ക് ഒരു പ്രശ്നമേ ആയിരുന്നില്ല. പിറ്റേന്ന് ഹൈദരാബാദിലെത്തി പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്വങ്ങൾ പൂർത്തിയാക്കണം എന്ന ലക്ഷ്യത്തിൽ നിന്ന് അദ്ദേഹത്തെ പിന്തിരിപ്പിക്കാനോ, വൈകിപ്പിക്കുവാനോ ആർക്കും കഴിയുമായിരുന്നില്ല. ക്ഷീണമോ തളർച്ചയോ ഇല്ലാതെ, ജീവഹാനിയുടെ ഭീഷണിയെ പോലും വകവയ്ക്കാതെ പാർട്ടിക്കുവേണ്ടി മുന്നിട്ടിറങ്ങിയ ഉമ്മൻചാണ്ടിയുടെ ഊർജ്ജമാണ് അദ്ദേഹത്തെ കോൺഗ്രസ് പാർട്ടിയുടെ അണികൾക്കും ജനങ്ങൾക്കും പ്രിയങ്കരനാക്കിയത്.

സമാനമായിരുന്നു കോട്ടയത്ത് നടത്തിയ ജനസമ്പർക്ക പരിപാടിയിലെ ഉമ്മൻ ചാണ്ടിയുടെ ആവേശമെന്നും അദ്ദേഹം ഓർക്കുന്നു. ഒരു ദിവസം രാവിലെ ഏഴുമണിക്ക് ആരംഭിച്ച പിറ്റേന്ന് രാവിലെ 7 മണി വരെ തുടർച്ചയായി നീണ്ട ജനസമ്പർക്കം. തന്നെ തേടിയെത്തുന്നവർ നിരാശകരാകാതിരിക്കാൻ ഒരു നിമിഷം പോലും ഈ പരിപാടിയിൽ നിന്ന് ഉമ്മൻചാണ്ടി വിട്ടു നിന്നില്ല. ഊണും ഉറക്കവും ഭക്ഷണവും എല്ലാം അദ്ദേഹം ഉപേക്ഷിച്ചു. 24 മണിക്കൂർ നേരം ജനങ്ങൾക്ക് വേണ്ടി, അവരുടെ പ്രശ്നപരിഹാരത്തിന് വേണ്ടി ഒരുപോള കണ്ണടയ്ക്കാതെ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ജാഗരൂകനായി ഇടപെടൽ നടത്തി. ഈ കരുതലും, ജനസേവനത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത ആവേശവും ആണ് ഉമ്മൻചാണ്ടിയെ കേരളത്തിലെ ജനങ്ങൾ ഏറ്റവും സ്നേഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവ് ആക്കി മാറ്റിയത്…” ഇടർച്ചയോടെ പി എ സലിം എന്ന ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായ അനുയായി പറഞ്ഞവസാനിപ്പിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക