കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത കുട്ടി ബൈക്ക് ഓടിച്ചതിന് വാഹന ഉടമയായ സഹോദരന് 34,000 രൂപ പിഴയും ഒരുദിവസത്തെ വെറും തടവും കോടതി ശിക്ഷവിധിച്ചു. വാഹന ഉടമ ആലുവ സ്വദേശി റോഷനെതിരെ സെക്ഷൻ 180 പ്രകാരം 5000 രൂപയും 199 എ പ്രകാരം 25,000 രൂപ പിഴയും കോടതി സമയം തീരുന്നതുവരെ ഒരുദിവസം വെറും തടവുമാണ് വിധിച്ചത്. റോഷന്റെ ലൈസൻസ് മൂന്നുമാസത്തേക്കും വാഹനത്തിന്‍റെ ആര്‍.സി ഒരുവര്‍ഷത്തേക്കും സസ്പെൻഡ് ചെയ്യാനും ഉത്തരവായി.
വാഹനത്തിന് രജിസ്ട്രേഷൻ നമ്ബര്‍ പ്രദര്‍ശിപ്പിക്കാത്തതിനാല്‍ 2000 രൂപയും ഇൻഡിക്കേറ്റര്‍, മിറര്‍ എന്നിവ ഘടിപ്പിക്കാത്തതിനാല്‍ 1000 രൂപയും അനുബന്ധ സുരക്ഷ ഉപകരണങ്ങള്‍ ഘടിപ്പിക്കാത്തതിന് 1000 രൂപയും അടക്കമാണ് പിഴ. സ്പെഷല്‍ കോടതി അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ജഡ്ജി കെ.വി. നൈനയാണ് ഉത്തരവിട്ടത്.
നമ്ബര്‍ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങള്‍ പിടികൂടുന്നതിന്റെ ഭാഗമായി നടത്തിയ പ്രത്യേക പരിശോധനയില്‍ ആലുവ ഭാഗത്തുനിന്ന് ഏപ്രിലിലാണ് വാഹനം കസ്റ്റഡിയിലെടുത്തത്. മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍ പി.എസ്. ജയരാജ്, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇൻസ്പെക്ടര്‍മാരായ കെ.പി. ശ്രീജിത്, ടി.ജി. നിഷാന്ത്, ഡ്രൈവര്‍ എം.സി. ജിലേഷ് എന്നിവരുടെ നേതൃത്വത്തിലാണ് വാഹനം പിടിച്ചെടുത്തത്.