യമുന നദീതീരത്ത് താമസിക്കുന്നവര്‍ എത്രയും വേഗം വീടുകളൊഴിഞ്ഞ് ക്യാമ്ബുകളിലേക്ക് മാറണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. യമുനാനദി ക്രമാതീതമായി കരകവിഞ്ഞ് നഗരത്തിലെ പ്രധാന റോഡുകളടക്കം വെള്ളത്തിനായതിനു പിന്നാലെയാണിത്. ബുധനാഴ്ച വൈകിട്ടോടെ യമുനയില്‍ 44 വര്‍ഷത്തിനു ശേഷമുള്ള റെക്കോഡ് ജലനിരപ്പാണ് രേഖപ്പെടുത്തിയത്.
യമുന കരകവിഞ്ഞതോടെ വടക്കൻ ഡല്‍ഹിയിലെ റിങ് റോഡില്‍ വെള്ളം കയറി. ഇതോടെ മോണാസ്ട്രി മാര്‍ക്കറ്റിനും കാഷ്മീര്‍ ഗേറ്റിനുമിടയില്‍ ഗതാഗതം സ്തംഭിച്ചു. യമുനാ നദീതീരമേഖലകള്‍ കടുത്ത പ്രളയഭീഷണിയിലാണ്. യമുനാ നദി അപകട നിലയിലാണെന്നും ഏതു നിമിഷവും തീരത്തെ വീടുകള്‍ വെള്ളത്തിനടിയിലാകുമെന്നും കെജ്രിവാള്‍ വ്യക്തമാക്കി. ജനങ്ങളുടെ ജീവൻ അപകടത്തിലായേക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നതിനാലാണ് വീടുകളൊഴിയാൻ അഭ്യര്‍ഥിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു. യമുനയുടെ തീരങ്ങളിലോ വെള്ളം കയറിയ മറ്റു മേഖലകളിലോ സെല്‍ഫിയെടുക്കുന്നത് ഒഴിവാക്കണമെന്നും കെജ്രിവാള്‍ അഭ്യര്‍ഥിച്ചു.
യമുനയിലെ ജലനിരപ്പ് അപകടസൂചിക കടന്ന് 207.55 മീറ്ററായി ഉയര്‍ന്നിരുന്നു. അര്‍ധരാത്രിയോടെ ജലനിരപ്പ് ഉയര്‍ന്ന് 207.72 മീറ്ററെങ്കിലും കടന്നേക്കുമെന്നുംഡല്‍ഹി ജലസേചന-പ്രളയനിവാരണ വകുപ്പ് അറിയിച്ചിരുന്നു.ഇതിനു മുമ്ബ് 1978-ലാണ് ഇത്തരത്തില്‍ യമുനയിലെ ജലനിരപ്പ് അപകട സൂചിക മറികടന്നതെന്നും അന്ന് അതിശക്തമായ പ്രളയത്തിനാണ് ഡല്‍ഹി സാക്ഷ്യം വഹിച്ചതെന്നുമുള്ള ആശങ്കയും കെജ്രിവാള്‍ പങ്കുവെച്ചു.യമുനയിലെ ജലനിരപ്പ് ഉയരാൻ കാരണം മഴയല്ലെന്നും ഹത്നികുണ്ഡ് അണക്കെട്ട് ഹരിയാന തുറന്നതോടെയാണ് നദി അപകടനിലയില്‍ എത്തിയതെന്നും ചൂണ്ടിക്കാട്ടി കെജ്രിവാള്‍ അമിത് ഷായ്ക്ക് കത്തെഴുതിയിരുന്നു.