ക്ഷേത്രം മേല്‍ശാന്തിയായ യുവാവിനെ എസ്റ്റേറ്റ് മാനേജര്‍ ലൈംഗികമായി പീഡിപ്പിച്ചു. കോട്ടയം മുണ്ടക്കയം പെരുവന്താനം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നാണ് പ്രകൃതിവിരുദ്ധ പീഡന വാര്‍ത്ത പുറത്തു വരുന്നത്. ടി.ആര്‍. ആൻഡ്.ടി. എസ്റ്റേറ്റില്‍ ചെന്നാപ്പാറ റബ്ബര്‍ ഫാക്ടറി ജീവനക്കാരനും ക്ഷേത്രം മേല്‍ശാന്തിയുമായ യുവാവിനെ എസ്റ്റേറ്റ് മാനേജര്‍ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് പരാതി.സംഭവത്തില്‍ പെരുവന്താനം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. യുവാവിൻറെ മൊഴിയുടെ അടിസ്ഥാനത്തില്‍ അടിസ്ഥാനത്തില്‍ പെരുവന്താനം പോലീസ് എസ്റ്റേറ്റ് മാനേജര്‍ ജോര്‍ജ് പി. ജേക്കബിനെതിരെ കേസെടുത്തു.
സംഭവത്തെക്കുറിച്ച് പെരുവന്താനം പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നത് ഇങ്ങനെ:
ഈ മാസം 16ന് രാത്രി മാനേജര്‍ യുവാവിനെ ബംഗ്ളാവിലേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ പറഞ്ഞയച്ച ശേഷം തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെന്ന് പരാതിക്കാരന്‍ പറയുന്നു. യുവാവ് ക്ഷേത്രം ഭാരവാഹികള്‍ക്ക് മുന്നിലാണ് ആദ്യം പരാതിയുമായി രംഗത്തുവന്നത്. തുടര്‍ന്ന് പോലീസിനെ സമീപിക്കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് എത്തി മൊഴി രേഖപ്പെടുത്തിയത്.
പീഡന പരാതി നല്‍കിയതിന് പിന്നാലെ ശാരീരിക അസ്വസ്ഥതയെ തുടര്‍ന്ന് യുവാവ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. അപ്രതീക്ഷിതമായി എസ്റ്റേറ്റ് മാനേജറില്‍ നിന്നുണ്ടായ പീഡനത്തിന്റെ ഭീതിയിലാണ് യുവാവ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് പെരുവന്താനം പോലീസ് പറഞ്ഞു. എസ്റ്റേറ്റ് മാനേജര്‍ മുന്‍പ് ഇത്തരത്തില്‍ ആരോടെങ്കിലും പെരുമാറിയിട്ടുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അങ്ങനെ കണ്ടെത്തിയാല്‍ അതും ചേര്‍ത്ത് കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് പെരുവന്താനം പോലീസ് ആലോചിക്കുന്നത്.
വൈകാതെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്താനാണ് പൊലീസ് നീക്കം. സംഭവത്തില്‍ യുവാവിന്റെ മെഡിക്കല്‍ പരിശോധനാ റിപ്പോര്‍ട്ടുകള്‍ അടക്കം ശേഖരിച്ച് അന്വേഷണം ശക്തമാക്കാനാണ് പോലീസ് ശ്രമം. സംഭവസമയത്ത് സ്ഥലത്തുണ്ടായിരുന്ന സെക്യൂരിറ്റി ജീവനക്കാരുടെ അടക്കം മൊഴി രേഖപ്പെടുത്തും. പ്രതിക്കെതിരെ മുന്‍പ് മറ്റെവിടെയെങ്കിലും പരാതിയുണ്ടായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിച്ച് വരികയാണ്. മുണ്ടക്കയം മേഖലയില്‍ നിന്ന് നിരവധി പീഡന കേസുകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നിരുന്നത്. ഇതിലേറെയും പോക്സോ കേസുകളായിരുന്നു.
കഴിഞ്ഞദിവസം 59 കാരിയായ വീട്ടമ്മയെ പാറമട തൊഴിലാളിയായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം പുറത്ത് വന്നിരുന്നു. വീട്ടിലെത്തി പണം വാഗ്ദാനം ചെയ്തു കയറി പിടിക്കുകയായിരുന്നു ഇയാള്‍.തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയായ ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. അതിന് തൊട്ടു മുന്‍പ് ഒരേ ദിവസം രണ്ട് പോക്സൊ കേസുകളാണ് മുണ്ടക്കയം സ്റ്റേഷന്‍ പരിധിയില്‍ റിപ്പോര്‍ട്ട് ചെയ്തത്. അതിന് പിന്നാലെയാണ് തൊട്ടടുത്ത ദിവസം പെരുവന്താനം പോലീസ് സ്റ്റേഷനിലും പീഡന പരാതി ഉയരുന്നത്. ഇത്തവണ പ്രകൃതിവിരുദ്ധ പീഡനമാണ് ഈ മേഖലയില്‍ നിന്ന് പുറത്തുവരുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ കഞ്ചാവ് വ്യാജമദ്യ കേസുകളും സജീവമായിരുന്നു.