സംസ്ഥാനത്ത് 24 മണിക്കൂര്‍ കൂടി വ്യാപകമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്കും സാദ്ധ്യതയെന്ന് മുന്നറിയിപ്പില്‍ പറയുന്നു.മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്ത് നിന്നും തെക്കോട്ട് മാറി സ്ഥിതി ചെയ്യുന്നതും തെക്കൻ ഗുജറാത്ത് തീരം മുതല്‍ വടക്കൻ കേരളതീരം വരെ തീരദേശ ന്യൂനമര്‍ദ്ദ പാത്തി നിലനില്‍ക്കുന്നതും പശ്ചിമബംഗാള്‍ വടക്കൻ ഒഡിഷയ്ക്ക് മുകളില്‍ ചക്രവാതച്ചുഴി നിലനില്‍ക്കുന്നതുമാണ് കേരളത്തില്‍ മഴ ശക്തമായി തുടരാൻ കാരണം.
ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 24 മണിക്കൂര്‍ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാദ്ധ്യതയുണ്ടെന്നും അതിന് ശേഷം മഴയുടെ തീവ്രത കുറയാൻ സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വരുന്ന മൂന്നുമണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മിതമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്രകാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടാണ്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.