കോവിഡ് കാലത്ത് ആരോഗ്യപരിചരണ രംഗത്തെ ഇടപെടലിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞയാളാണ് ഡോ. ആസിമ ബാനു. ഇപ്പോഴിതാ ബംഗളൂരു മെഡിക്കല്‍ കോളജ് ആൻഡ് റിസര്‍ച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ(ബി.എം.സി.ആര്‍.ഐ) പ്രിൻസിപ്പലായി ചുമതലയേറ്റിരിക്കുകയാണ് ആസിമ. ഈ പദവിയിലെത്തുന്ന ആദ്യ മുസ്‌ലിം വനിതയെന്ന പ്രത്യേകതയും അവര്‍ക്കുണ്ട്.
ബി.എം.സി.ആര്‍.ഐയില്‍ ആതുരസേവനത്തിന്റെ 23 വര്‍ഷം പിന്നിടുകയാണ് ആസിമ ബാനു. ബംഗളൂരു മെഡിക്കല്‍ കോളജില്‍നിന്നു തന്നെയാണ് ബിരുദവും ബിരുദാനന്തര ബിരുദവും നേടുന്നത്. 1990കളില്‍ ഇവിടെത്തന്നെ നിയമനവും ലഭിച്ചു. 2000ത്തില്‍ മൈക്രോബയോളജി വിഭാഗം ഫാക്കല്‍റ്റിയായി. പിന്നീട് ക്വാളിറ്റി സൂപര്‍വൈസര്‍, ഇൻഫെക്ഷൻ കണ്‍ട്രോള്‍ ഓഫിസര്‍, ബൗറിങ് ആശുപത്രയില്‍ മൈക്രോബയോളജി വിഭാഗം മേധാവി, മെഡിക്കല്‍ എജ്യുക്കേഷൻ വിഭാഗം കണ്‍വീനര്‍, നോഡല്‍ ഓഫിസര്‍ തുടങ്ങിയ സ്ഥാനങ്ങളെല്ലാം വഹിച്ചിട്ടുണ്ട്.
2020ല്‍ കോവിഡിൻരെ മൂര്‍ധന്യത്തിലാണ് ആസിമ ബാനുവിന്റെ സേവനപ്രവര്‍ത്തനങ്ങള്‍ മാധ്യമശ്രദ്ധ നേടുന്നത്. ഈ സമയത്ത് വിക്ടോറിയ ഹോസ്പിറ്റല്‍ ട്രോമ കെയര്‍ സെന്ററില്‍ കോവിഡ് വാര്‍ഡ് നോഡല്‍ ഓഫിസറായിരുന്നു അവര്‍. എല്ലാവരും ഭയന്നുമാറിയ സമയത്ത് കോവിഡ് രോഗികളുടെ പരിചരണം നേരിട്ട് ഏറ്റെടുക്കുകയും രോഗികളുടെ പരിചരണത്തിനായി നവീനമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്താണ് വാര്‍ത്താതാരമാകുന്നത്.