പാർലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 20 സീറ്റുകളില്‍ ഇടതുമുന്നണി 12 സീറ്റ് വരെ നേടുമെന്ന് സി.പി.ഐ. കടുത്ത പോരാട്ടം നടന്ന തൃശൂരിലും മാവേലിക്കരയിലും പാർട്ടിക്ക് ജയം ഉറപ്പാണെന്നാണ് വിലയിരുത്തല്‍. പാർട്ടി സംസ്ഥാന എക്സിക്യൂട്ടിവാണ് ഈ വിലയിരുത്തലിലെത്തിയത്. സി.പി.ഐ ദേശീയ നേതാവുകൂടിയായ ആനി രാജ മത്സരിച്ച വയനാട് പാർലമെന്റ് മണ്ഡലത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയുമെന്നും പാർട്ടി വിലയിരുത്തുന്നു.
കടുത്ത ത്രികോണ മത്സരം നടന്ന തിരുവനന്തപുരത്ത് പാർട്ടി സ്ഥാനാർഥി പന്ന്യൻ രവീന്ദ്രന് നേരിയ ഭൂരിപക്ഷത്തില്‍ ജയിക്കാനാകുമെന്നും സി.പി.ഐ കണക്കുകൂട്ടുന്നുണ്ട്. നേരത്തേ സി.പി.എമ്മും കേരളത്തില്‍ എല്‍.ഡി.എഫിന് 12 സീറ്റുകളില്‍ ജയസാധ്യതയുണ്ടെന്ന് വിലയിരുത്തിയിരുന്നു. സി.പി.എം ജയസാധ്യത കല്‍പിച്ച അതേ സീറ്റുകളാണ് സി.പി.ഐയും വിജയസാധ്യതയുള്ളവയായി എണ്ണുന്നത്. ആറ്റിങ്ങല്‍, മാവേലിക്കര, തൃശൂർ, ആലത്തൂർ, പാലക്കാട്, കാസർകോട്, കണ്ണൂര്‍, വടകര, കോഴിക്കോട് അടക്കമുള്ള മണ്ഡലങ്ങളില്‍ എല്‍.ഡി.എഫിന് സാധ്യതയുണ്ടെന്നാണ് എക്സിക്യൂട്ടിവ് കമ്മിറ്റി വിലയിരുത്തിയത്. സി.പി.എമ്മും ഇതേ രീതിയിലുള്ള വിലയിരുത്തലിലാണ് തെരഞ്ഞെടുപ്പിന് ശേഷം എത്തിയത്.
ഇടതുമുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം മത്സരിച്ച കോട്ടയത്ത് സിപിഎം സംസ്ഥാന നേതൃത്വം വിലയിരുത്തിയത് പോലെ തന്നെ സിപിഐയും വിജയസാധ്യത കൽപ്പിക്കുന്നില്ല. പതിറ്റാണ്ടുകളായി സിപിഐ നിലനിർത്തുന്ന വൈക്കം നിയമസഭാ മണ്ഡലം കോട്ടയം പാർലമെന്റിന് കീഴിലാണ്. കേരള കോൺഗ്രസിന്റെ വിജയസാധ്യത ഉണ്ടാകണമെങ്കിൽ വൈക്കത്ത് വലിയ ഭൂരിപക്ഷം നേടേണ്ടത് അത്യന്താപേക്ഷിതമാണ്. എന്നാൽ രാഹുൽ ഗാന്ധിക്കെതിരെ മത്സരിക്കുന്ന സിപിഐ നേതാവ് ആനി രാജയെ തള്ളി രാഹുൽ ഗാന്ധിക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച വ്യക്തിയാണ് കേരള കോൺഗ്രസ് സ്ഥാനാർത്ഥി തോമസ് ചാഴികാടൻ. ഇതിൽ സിപിഐ അണികൾക്ക് കനത്ത അതൃപ്ത്തിയും ഉണ്ടായിരുന്നു.