കേരള സര്‍വകലാശാലയില്‍ മൂല്യനിര്‍ണയം നടത്താതെ ഫലം പ്രഖ്യാപിച്ചതായി പരാതി. ബിരുദ ഉത്തരക്കടലാസാണ് മൂല്യനിര്‍ണയം നടത്താതെ വിദ്യാര്‍ത്ഥികളെ തോല്‍പിച്ച് ഫലം പ്രസിദ്ധീകരിച്ചത്. പരാതി ഉന്നയിച്ച വിദ്യാര്‍ത്ഥികളോട് പുനഃര്‍മൂല്യനിര്‍ണയത്തിന് പണമടച്ചാല്‍ വീണ്ടും മൂല്യനിര്‍ണയം നടത്തി ഫലം പ്രഖ്യാപിക്കാമെന്നായിരുന്നു അധികൃതരുടെ വിശദീകരണം.
സ്‌കൂള്‍ ഓഫ് ഡിസ്റ്റൻസ് എജ്യുക്കേഷനില്‍ രജിസ്റ്റര്‍ ചെയ്ത് പന്തളം എൻഎസ്‌എസ് കോളേജ്, കൊല്ലം പേരയം എൻഎസ്‌എസ് കോളേജ് സെന്ററുകളില്‍ ബിഎ മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ് കൂട്ടമായി തോറ്റത്. പന്തളം സെന്ററിലെ മുഴുവൻ വിദ്യാര്‍ത്ഥികളും ഒട്ടാകെ തോറ്റതോടെ ചിലര്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ കാരണം തിരക്കിയിരുന്നു. പരീക്ഷയ്‌ക്ക് ഹാജാരാകാത്തതാണ് പരാജയ കാരണമായി കണ്ടത്. എന്നാല്‍ അറ്റൻഡൻസ് സ്റ്റേറ്റ്‌മെന്റ് പരിശോധിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും തന്നെ ഹാജരായിട്ടുണ്ട്.
കോളേജ് ഓഫീസില്‍ തിരക്കിയപ്പോള്‍ ഇവ സെന്ററില്‍ നിന്ന് മൂല്യനിര്‍ണയത്തിനായി കൊണ്ടുപോയിട്ടില്ലെന്ന് കണ്ടെത്തി. തുടര്‍ന്ന് സര്‍വകലാശാല പരീക്ഷ കണ്‍ട്രോളറുടെ ഓഫീസില്‍ പരാതിയുമായി എത്തിയപ്പോഴാണ് പുനര്‍മൂല്യനിര്‍ണയത്തിന് പണം അടയ്‌ക്കാൻ നിര്‍ദ്ദേശിച്ചത്. പേരായം സെന്ററില്‍ നിന്ന് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ ക്യാമ്ബിലെത്തിയെങ്കിലും മൂല്യനിര്‍ണയം നടത്തിയിട്ടില്ലെന്നാണ് പരാതി.