മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ലോറി ഡ്രൈവറെ പൊലീസ് മര്‍ദിച്ചതായി പരാതി. മന്ത്രി അഹമ്മദ് ദേവർകോവിലിന്റെ വാഹനത്തിന് കടന്നുപോകാന്‍ സൈഡ് കൊടുത്തില്ലെന്നാരോപിച്ച് ചേളാരി സ്വദേശി മുഹമ്മദ് സ്വാദിഫിനെയാണ് മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ പൊലീസ് മര്‍ദിച്ചതെന്നാണ് പരാതി.
സൗത്ത് ബീച് മമ്മാലി കടപ്പുറത്തിനു സമീപത്തുവച്ച് ചൊവ്വാഴ്ച ഉച്ചയോടെയാണു സംഭവം. സംഭവത്തില്‍ രോഷാകുലരായ പ്രദേശവാസികള്‍ മന്ത്രിയുടെ വാഹനം തടഞ്ഞു. പൊലീസിന്റെ മര്‍ദനമേറ്റ മുഹമ്മദ് സ്വാദിഫ് ബീച് ജെനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഇയാളുടെ കൈക്കു പരുക്കുണ്ട്. അതേസമയം, മന്ത്രിയുടെ പൈലറ്റ് വാഹനത്തിലെ ഗണ്‍മാനെ അധിക്ഷേപിച്ചതിന് രണ്ടു പേര്‍ക്കെതിരെ കോഴിക്കോട് ടൗണ്‍ പൊലീസ് കേസെടുത്തു.
മീന്‍ ലോറിയിലെ ഡ്രൈവറാണ് മര്‍ദനമേറ്റ മുഹമ്മദ് സ്വാദിഫ്. വടകര ചോമ്ബാലയില്‍നിന്ന് പരപ്പനങ്ങാടിയിലേക്കു ബീച് റോഡിലൂടെ പോവുകയായിരുന്നു ഇവര്‍. ഇതിനിടെയാണ് മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പൈലറ്റ് വാഹനത്തിലെ പൊലീസുകാര്‍ മര്‍ദിച്ചത്. തുടര്‍ന്ന് പ്രദേശവാസികള്‍ മന്ത്രിയുടെ വാഹനം തടഞ്ഞ് പ്രതിഷേധിക്കുകയായിരുന്നു.