ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെത്തുടര്‍ന്ന് ഓണ്‍ലൈന്‍ മാധ്യമ സ്ഥാപനമായ മറുനാടന്‍ മലയാളിയുടെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയെ പിടികൂടാന്‍ വ്യാപക റെയ്ഡ്. മറുനാടന്‍ മലയാളിയുടെ പട്ടത്തെ ഹെഡ് ഓഫീസില്‍ ഇന്നലെ രാവിലെ തുടങ്ങിയ പരിശോധന അര്‍ധരാത്രിവരെ നീണ്ടു. മറുനാടന്‍ പ്രവര്‍ത്തിപ്പിക്കാനാവശ്യമായ മുഴുവന്‍ ഉപകരണങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഹെഡ് ഓഫീസില്‍ നിന്ന് മാത്രം 29 കമ്ബ്യൂട്ടറും, ലാപ്‌ടോപ്പും, ക്യാമറകളും പിടിച്ചെടുത്തു. കൊച്ചി ബ്യൂറോയില്‍ നിന്നും ഉപകരണങ്ങള്‍ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. വിവിധ ബ്യൂറോകളിലെ റിപ്പോര്‍ട്ടര്‍മാരുടെ വീടുകളില്‍ പരിശോധന നടത്തിയ പോലീസ് ലാപ്‌ടോപ്പുകള്‍ കൊണ്ടുപോയി. ഇതോടെ മറുനാടന്‍ മലയാളിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു. ഇന്നലെ രാവിലെ 9.38ന് റെയ്ഡ് വിവരങ്ങള്‍ നല്‍കിയതാണ് വെബ്‌സൈറ്റിലെ അവസാന വാര്‍ത്ത.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഷാജന്‍ സ്‌കറിയയുടെ സുഹൃത്തുക്കളുടെ വീടുകളിലും പോലീസ് കഴിഞ്ഞ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. ഇത്തരത്തിലുള്ള പരിശോധനകള്‍ സ്ഥാപനത്തിലെ ചില മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും നടന്നു. പ്രതി സംസ്ഥാനം വിടാനുള്ള സാധ്യത മുന്നില്‍കണ്ട് ഡല്‍ഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളില്‍ പ്രത്യേക സംഘം പരിശോധനകള്‍ക്കായി പോയിട്ടുണ്ട്. രണ്ട് ദിവസത്തിനകം ഷാജനെ പിടികൂടാന്‍ കഴിയുമെന്ന അവകാശവാദത്തിലാണ് പോലീസ്.

വ്യാജവാര്‍ത്ത നല്‍കി വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വിവിധ വകുപ്പുകള്‍ എന്നിവപ്രകാരം ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ ഷാജന്‍ മുന്‍കൂര്‍ ജാമ്യം തേടി കോടതിയെ സമീപിച്ചു. ഷാജന്‍ സ്‌കറിയ നടത്തുന്നത് മാധ്യമ പ്രവര്‍ത്തനമല്ലെന്ന് വാദം കേള്‍ക്കുമ്ബോള്‍ കോടതി വിമര്‍ശിച്ചിരുന്നു. പിന്നാലെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. ഷാജന്‍ സ്‌കറിയ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക