കാമുകനെ ക്രൂരമായി മര്‍ദിച്ച് ലക്ഷങ്ങള്‍ തട്ടി യുവതി. മണിക്കൂറുളോളം മര്‍ദിച്ച ശേഷം യുവാവിനെ നഗ്നനാക്കി ദേശീയപാതയില്‍ തള്ളുകയും ചെയ്തു. താനെയ്ക്കടുത്ത് ഷഹാപൂരിലാണ് സംഭവം. മുഖ്യപ്രതി ഭവിക ബോയ്ര്‍(30) ഉള്‍പ്പെടെ അഞ്ചുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഷഹാപൂര്‍ സ്വദേശിയായ ബാലാജി ശിവഭഗത് ആണ് കവര്‍ച്ചയ്ക്കിരയായത്. കെട്ടിട നിര്‍മാണ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബാലാജിയും ഭവികയും വര്‍ഷങ്ങളായി പ്രണയത്തിലാണ്.
കഴിഞ്ഞ ജൂണ്‍ 28നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബാലാജിയെ ഫോണില്‍ വിളിച്ചുവരുത്തിയാണ് യുവതി ഒരു സംഘത്തിന്റെ സഹായത്തോടെ പണം കവര്‍ന്നത്. ജൂണ്‍ 28ന് വൈകീട്ട് നാലു മണിയോടെ ബാലാജിയെ ഫോണില്‍ വിളിച്ച ഭവിക ഷഹാപൂര്‍ ദേശീയപാതയില്‍ ഒരു സ്ഥലത്തേക്ക് വരാൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കാറില്‍ സ്ഥലത്തെത്തിയ യുവാവ് ഏറെനേരം യുവതിയുമായി സംസാരിച്ചു. ഈ സമയത്താണ് നാലുപേര്‍ പെട്ടെന്ന് ഇവിടെയെത്തി കാറിനകത്തേക്ക് അതിക്രമിച്ചുകയറിയത്. സംഘത്തില്‍ ഒരാള്‍ ഡ്രൈവിങ് ഏറ്റെടുത്ത് യുവാവിനെതിരെ മര്‍ദനം ആരംഭിച്ചു. രാത്രി മുഴുവൻ ക്രൂരമായ മര്‍ദിച്ചശേഷം പുലര്‍ച്ചെ ദേശീയപാതയില്‍ നഗ്നനാക്കി ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
സ്വര്‍ണാഭരണങ്ങളും സാരിയും ഉള്‍പ്പെടെ സമ്മാനങ്ങളുമായി വരാനാണ് ഭവിക ആവശ്യപ്പെട്ടതെന്ന് ബാലാജി പറഞ്ഞു. ഇതുകേട്ട് സ്വര്‍ണ മാലയും മോതിരവും കമ്മലും വാങ്ങിയായിരുന്നു ചെന്നത്. ഇതെല്ലാം സംഘം കവര്‍ന്നതായി യുവാവ് പൊലീസിനോട് പറഞ്ഞു. മാരകായുധങ്ങളുമായി ആക്രമിച്ചു. പിന്നീട് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി അവിടെവച്ചും മര്‍ദനം തുടര്‍ന്നു. നഗ്നനാക്കി വിഡിയോ പകര്‍ത്തി. ഒടുവില്‍ കണ്ണില്‍ മുളകുപൊടി വിതറി പുലര്‍ച്ചെ അഞ്ചുമണിയോടെ ദേശീയപാതയില്‍ തള്ളുകയായിരുന്നുവെന്ന് യുവാവ് പൊലീസിനോട് വെളിപ്പെടുത്തി.
തുടര്‍ന്ന് ബാലാജി നേരിട്ട് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ സുഹൃത്തുക്കള്‍ ബാലാജിയെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. ഭവികയ്ക്കു വേണ്ടിയാണ് ജീവിച്ചതെന്നും അവള്‍ ചോദിച്ചതെല്ലാം വാങ്ങിക്കൊടുത്തിരുന്നുവെന്നും യുവാവ് പറഞ്ഞു. അവളുടെ ആഗ്രഹപ്രകാരം ചെറിയൊരു വീട് നിര്‍മിച്ചുനല്‍കുകയും ചെയ്തിരുന്നു. ചോദിച്ച സാധനങ്ങളെല്ലാം വാങ്ങിച്ചുകൊടുക്കുകയും ചെയ്തു. ഒടുവില്‍ മറ്റൊരാളുമായി ഇഷ്ടത്തിലായി തന്നെ ചതിക്കുകയായിരുന്നുവെന്നും ബാലാജി പറഞ്ഞു.