കൊച്ചി: കൊച്ചി സിറ്റിയിലെ ആയുര്‍വേദ സ്പാകളിലും മസ്സാജ് പാര്‍ലറുകളിലും നടത്തിയ പോലീസ് റെയ്‌ഡില്‍ രണ്ട് സ്ഥാപനങ്ങള്‍ക്കെതിരെ കേസ്. ഇന്നലെ ജില്ലയിലെ 83 ആയുര്‍വേദ സ്പാകളിലും മസ്സാജ് സ്പാകളിലുമാണ് പരിശോധന നടത്തിയത്. ലഹരി മരുന്ന് ഇടപാടിനും അനാശാസ്യത്തിനും പാലാരിവട്ടത്തേയും കടവന്ത്രയിലേയും സ്പാകള്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
മസാജ് പാര്‍ലറുകള്‍ കേന്ദ്രീകരിച്ച് നിയവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന പരാതിയിലായിരുന്നു പരിശോധന. അനാശാസ്യ പ്രവര്‍ത്തനത്തിനാണ് കടവന്ത്രയിലെ വജ്ര ബ്യൂട്ടി പാര്‍ലര്‍ ആന്‍റ് സ്പാ എന്ന സ്ഥപനത്തിനെതിരെ കേസെടുത്തത്. മയക്കുമരുന്നു ഉപയോഗത്തില്‍ പാലാരിവട്ടത്തെ എസൻഷ്യല്‍ ബോഡി കെയര്‍ ബ്യൂട്ടി ആന്‍റ് സ്പാ എന്ന സ്ഥാപനത്തിലെ നടത്തിപ്പുകാരനുനെതിരെയും പൊസീസ് കേസെടുത്തു. നിയമ വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഇത്തരം സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
ഇന്നലെ എറണാകുളത്ത് 83 കേന്ദ്രങ്ങളിൽ ഒറ്റയടിക്കാണ് പോലീസ് റെയ്ഡ് നടത്തിയത്. സ്പാകളുടെ മറവിൽ വ്യാപകമായി അനാശാസ്യം നടക്കുന്നുണ്ട് എന്ന് നാളുകളായി ആക്ഷേപം ഉയർന്നിരുന്നു. പല സ്പാകളും നക്ഷത്ര വേശ്യാലയങ്ങൾ പോലെയാണ് പ്രവർത്തിച്ചിരുന്നത്. നഗരത്തിലെമ്പാടും പ്രദർശിപ്പിച്ചിരിക്കുന്ന ഫോൺ നമ്പറുകളിലൂടെയും ഓൺലൈനിലൂടെയുമാണ് ഇവർ ഇടപാടുകാരെ കണ്ടെത്തിയിരുന്നത്.