മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിലെ കോഴ വിവാദത്തില്‍ പരാതി കിട്ടിയിട്ടും പൊലീസിന് കൈമാറാൻ വൈകിപ്പിച്ച ആരോഗ്യമന്ത്രിയുടെ ഓഫീസിൻ്റെ നടപടി സംശയത്തില്‍. പരാതിക്കാരനായ മലപ്പുറം സ്വദേശി ഹരിദാസൻ്റെ സുഹൃത്ത് ബാസിത് ഓഗസ്റ്റ് 17ന് മന്ത്രിയുടെ ഓഫീസില്‍ നേരിട്ടെത്തി പരാതി പറയുന്ന ദൃശ്യം പുറത്തുവന്നു. ഓഗസ്റ്റ് 17 ന് സംഭവം അറിഞ്ഞിട്ടും മന്ത്രിയുടെ ഓഫീസില്‍ നിന്ന് പൊലീസിന് പരാതി നല്‍കുന്നത് ഈ മാസം 23ന് മാത്രമാണ്.
അതേസമയം, ഹരിദാസന്‍റെ പരാതി ഇതുവരെ പൊലീസിന് കൈമാറിയിട്ടുമില്ല. സെപ്റ്റംബര്‍ 13 ന് പരാതി ലഭിച്ചുവെന്നാണ് ആരോഗ്യമന്ത്രി ഇന്നലെ വിശദീകരിച്ചത്. പക്ഷെ സെപ്റ്റംബര്‍ 13 ന് ഹരിദാസൻ പരാതി അയക്കുന്നതിന് മുമ്ബ് ഓഗസ്റ്റ് 17 ന് തന്നെ മന്ത്രിയുടെ ഓഫീസില്‍ കോഴക്കാര്യം അറിഞ്ഞിരുന്നു. ഹരിദാസന്‍റെ സുഹൃത്തും എഐഎസ്‌എഫ് നേതാവുമായ ബാസിതാണ് നേരിട്ട് ഓഫീസിലെത്തി മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയോട് സംസാരിക്കുന്നത്. പക്ഷെ ഈ പരാതിയില്‍ മന്ത്രിയുടെ ഓഫീസ് ഉടൻ ഒന്നും ചെയ്തില്ല. സെപ്റ്റംബര്‍ 13നാണ് ഹരിദാസൻ പിന്നെ മന്ത്രിക്ക് പരാതി അയക്കുന്നത്. ഈ പരാതിയാകട്ടെ നേരിട്ട് ഇതുവരെ പൊലീസിന് കൈമാറിയിട്ടുമില്ല.
ഹരിദാസൻ്റെ പരാതിയില്‍ പണം വാങ്ങിയെന്ന് പറയുന്ന പേഴ്സല്‍ സ്റ്റാഫ് അഖില്‍ മാത്യു ഈ മാസം 23 നാണ് പൊലീസിന് പരാതി നല്‍കുന്നത്. ആ പരാതിയില്‍ മാത്രമാണിപ്പോള്‍ കൻ്റോണ്‍മെൻ്റ് പൊലീസിൻ്റെ അന്വേഷണം. ഈ പരാതിയില്‍ ഇന്നലെയാണ് പൊലീസ് കേസെടുത്തത്. ഹരിദാസന്‍റെ പരാതി അതേ പടി വിശ്വസിക്കാൻ കഴിയാത്തത് കൊണ്ടാണ് പൊലീസിന് കൈമാറാത്തതെന്നാണ് മന്ത്രിയുടെ ഓഫീസിൻ്റെ വിശദീകരണം. ഇതിനിടയില്‍ പണം വാങ്ങിയില്ലെന്ന് അഖില്‍ മാത്യു നല്‍കിയ വിശദീകരണം മന്ത്രി പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കുകയും ചെയ്യുന്നു.