തെലങ്കാനയിലെ കിറ്റെക്സിന്റെ റെഡിമെയ്ഡ് വസ്ത്ര നിര്‍മാണ ഫാക്ടറി ആദ്യഘട്ടം ഉദ്ഘാടനം സെപ്റ്റംബറില്‍. കേരളവും തെലങ്കാനയും തമ്മിലുള്ള വ്യത്യാസം അവിടെയാണ്. ഐടിയും ഫാര്‍മയും പോലുള്ള ഹൈടെക് വ്യവസായങ്ങള്‍ തഴയ്ക്കുന്ന ഹൈദരാബാദിലും പരിസരത്തും ഗ്രാമീണര്‍ക്ക് തൊഴില്‍ ലഭിക്കുന്ന വ്യവസായം വരുന്നു എന്നതാണ് ടെക്സ്റ്റൈൽ പാർക്കിലൂടെ ദീർഘവീക്ഷണമുള്ള സർക്കാർ ലക്ഷ്യമിടുന്ന നേട്ടം. അതില്‍ തന്നെ 80% സ്ത്രീകള്‍ക്കാണ്.
കിറ്റെക്സ് വന്നതിനു ശേഷം തമിഴ്നാട്ടിലെ തിരുപ്പൂരില്‍ നിന്നും മറ്റും ഒട്ടേറെ വസ്ത്ര നിര്‍മാണ കമ്ബനികള്‍ തെലങ്കാനയിലേക്ക് വന്നതും ടെക്സ്റ്റൈല്‍ പാര്‍ക്ക് നിറയുന്നതും അവര്‍ നേട്ടങ്ങളുടെ കണക്കിലെഴുതുന്നു. വാറങ്കലിലും ഹൈദരാബാദിലുമായി 2 ഘട്ടങ്ങളിലായിട്ടാണ് പുതിയ 2 പ്ലാന്റുകള്‍. വാറങ്കലില്‍ ടെക്സ്റ്റൈല്‍ പാര്‍ക്കിലെ 250 ഏക്കറിലേതാണ് സെപ്റ്റംബറില്‍ ഉദ്ഘാടനത്തിനു തയാറാകുന്നത്. ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നു, ഇറക്കുമതി ചെയ്ത യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു തുടങ്ങിയ അവസാനഘട്ട പണികൾ നടക്കുകയാണ്. ആദ്യഘട്ടം 25 ലക്ഷം ചതുരശ്രയടിയിലാണ് കെട്ടിടം.
തെലങ്കാന സര്‍ക്കാരുമായി ചര്‍ച്ച തുടങ്ങിയത് 2021 ഓഗസ്റ്റില്‍. സ്ഥലവും അനുമതികളുമായി കരാര്‍ ഒപ്പിട്ടത് 2022 മാര്‍ച്ചില്‍. ആദ്യഘട്ടം തീരുന്നത് ഇക്കൊല്ലം സെപ്റ്റംബറില്‍. കരാര്‍ ഒപ്പിട്ടതും ഇത്ര വലിയ ഫാക്ടറി പ്രവര്‍ത്തനം തുടങ്ങുന്നതും തമ്മില്‍ ഒന്നര വര്‍ഷത്തെ വ്യത്യാസം മാത്രം.ഹൈദരാബാദിലെ വ്യവസായ പാര്‍ക്കില്‍ മറ്റൊരു 250 ഏക്കറിലും കെട്ടിട നിര്‍മാണം നടക്കുന്നുണ്ട്. അടുത്ത വര്‍ഷം ഡിസംബറില്‍ അതും പ്രവര്‍ത്തനം തുടങ്ങും. 2 പ്ലാന്റിലുമായി 3000 കോടി നിക്ഷേപം. അരലക്ഷം പേര്‍ക്ക് തൊഴില്‍. കരാര്‍ ഒപ്പിട്ട് 2 വര്‍ഷവും 9 മാസവും കൊണ്ട് പദ്ധതി പൂര്‍ത്തിയാവുന്നു.
കിഴക്കമ്ബലത്തുള്ള കിറ്റക്സ് ഫാക്ടറി പ്രവര്‍ത്തനം തുടങ്ങിയത് 1993ല്‍ 300 പേരുമായിട്ടാണ്. 2014ല്‍ 8 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണവും 11,000 പേര്‍ക്കു തൊഴിലും. 21 വർഷം കൊണ്ട് കേരളത്തിൽ സാധ്യമായതിന്റെ ഇരട്ടി ഒന്നരവർഷംകൊണ്ട് തെലുങ്കാനയിൽ പൂർത്തിയാക്കുന്നു. 2014നു ശേഷം കിറ്റക്സ് ഇവിടെ മുതല്‍ മുടക്കിയിട്ടില്ല.
വലുപ്പവും, വേഗവും – കേരളം പിന്തള്ളപ്പെടുന്നു.
കേരളത്തില്‍ വെള്ളവും വൈദ്യുതിയും അനുമതികളും കിട്ടി വരുമ്ബോഴേക്കു വര്‍ഷങ്ങള്‍ കൊഴിയുമെന്ന് കിറ്റെക്സ് എംഡി സാബു എം.ജേക്കബ് പറഞ്ഞു. 2 വയസ്സു വരെയുള്ള കുട്ടികള്‍ക്കു വേണ്ട വസ്ത്രങ്ങളാണ് കിറ്റെക്സ് നിര്‍മിച്ചു കയറ്റുമതി ചെയ്യുന്നത്. ആമസോണും വോള്‍മാര്‍ട്ടും ഉള്‍പ്പെടെ 10 ലോക ബ്രാൻഡുകള്‍ ഈ വസ്ത്രങ്ങള്‍ വില്‍ക്കുന്നുണ്ട്. കേരളത്തില്‍ ദിവസം 7 ലക്ഷം കുട്ടിയുടുപ്പുകള്‍ നിര്‍മിക്കുന്നു. തെലങ്കാനയില്‍ 2 ഘട്ടങ്ങളും പൂര്‍ത്തിയാവുമ്ബോള്‍ ദിവസം 24 ലക്ഷം.
വ്യവസായികളെ ആട്ടിയോടിക്കുന്ന കേരളത്തിലെ രാഷ്ട്രീയ നേതൃത്വം: കൺവെൻഷൻ സെൻറർ പണിത് സമ്പാദ്യം നഷ്ടപ്പെട്ട് ആത്മഹത്യ ചെയ്യേണ്ടി വന്ന ആന്തൂരിലെ സാജനും, കെഎസ്ആർടിസി കൊടുക്കുന്നതിൽ അധികം കൂലി കൊടുക്കുന്ന കോട്ടയത്തെ ബസ് വ്യവസായിയെ കൂലി കുറവാണ് എന്ന് പറഞ്ഞ് സമരം ചെയ്തതും, തല്ലിയതും എല്ലാം ഇവിടുത്തെ ഭരണകക്ഷിയുടെ യൂണിയനുകളും നേതാക്കളും തന്നെയാണ്. ബ്രഹ്മപുരത്തുനിന്ന് കടമ്പ്ര ആറ്റിലേക്ക് മാലിന്യം ഒഴുക്കുന്നവർ തന്നെയാണ് കിറ്റക്സിനെതിരെ വ്യാജ ആരോപണങ്ങളുമായി രംഗത്ത് വന്നതും. വ്യവസായ മന്ത്രിയുടെ സ്വന്തം ജില്ലയിൽ നിന്നാണ് മന്ത്രിയിൽ നിന്നും പാർട്ടി നേതാക്കളിൽ നിന്നും വധഭീഷണിയുണ്ടെന്ന് തുറന്ന കത്തായി മരണമൊഴി പ്രസിദ്ധീകരിച്ച വ്യവസായി വ്യക്തമാക്കുന്നത്. സർക്കാർ ഭാഗത്തുനിന്ന് ഒരു സഹായവും കിട്ടാതെ സ്വന്തം കയ്യിലുള്ള പണം മുടക്കി കേരളത്തിൽ വ്യവസായം ചെയ്യാൻ എത്തുന്നവർ പോലും ആത്മഹത്യയുടെ വക്കിൽ എത്തിനിൽക്കുന്ന കാഴ്ച കണ്ടിട്ടും കേരളത്തെ ദൈവത്തിൻറെ സ്വന്തം നാട് എന്ന് ആരെങ്കിലും വിശേഷിപ്പിച്ചാൽ അവർക്കിട്ട് ചാട്ടവാറിന് അടിക്കുകയാണ് വേണ്ടത്.