ന്യൂഡല്‍ഹി : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ മേല്‍പ്പാലം കശ്മീരില്‍ ഫെബ്രുവരി 20 ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം 3161 കോടി രൂപയിലധികം ചെലവ് വരുന്ന 209 പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും. ഗന്ദർബാല്‍, കുപ്‌വാര ജില്ലകളില്‍ കുടിയിറക്കപ്പെട്ട കശ്മീരി ഹിന്ദുക്കള്‍ക്കായി നിർമിച്ച 244 ഫ്ലാറ്റുകളും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം താഴ്‌വരയില്‍ തന്നെ ഒമ്ബതിടങ്ങളിലായി 2816 ഫ്‌ളാറ്റുകള്‍ നിർമിക്കുന്നതിനുള്ള തറക്കല്ലിടലും അദ്ദേഹം നിർവഹിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. സുരക്ഷാ കാരണങ്ങളാല്‍ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വ്യോമ ഉപകരണങ്ങളുടെ പറക്കല്‍ നിരോധിച്ചു. ഫെബ്രുവരി 20 വരെ ജില്ലയില്‍ ഡ്രോണ്‍, പാരാഗ്ലൈഡർ, പാരാമോട്ടർ, ഹാംഗ് ഗ്ലൈഡർ, യുഎവി എന്നിവയുടെ പ്രവർത്തനം പൂർണമായി നിരോധിച്ചതായി ജമ്മു ഡിഎം അവ്‌നി ലവാനിയ ഉത്തരവിട്ടു.
ചെനാബ് പാലത്തിന് 1400 കോടി രൂപയാണ് മുതല്‍ മുടക്ക്. 359 മീറ്റർ ഉയരത്തില്‍ 1.315 കിലോമീറ്റർ നീളമുള്ള പാലത്തിന്‍റെ നിര്‍മ്മാണം ഇന്ത്യയിലെ എഞ്ചിനീയര്‍മാര്‍ സമീപകാലത്ത് ഏറ്റെടുത്ത ഏറ്റവും വലിയ വെല്ലുവിളിയാണ്.3 5,000 കോടി നിര്‍മ്മാണ ചെലവില്‍ ഒരുക്കുന്ന ഉധംപൂർ-ശ്രീനഗർ-ബാരാമുള്ള റെയില്‍വേ ലിങ്കിന്റെ ഭാഗമാണ് ചെനാബ് പാലം.
330 മീറ്റര്‍ ഉയരുമുള്ള ഈഫല്‍ ടവറിനൊപ്പം ഒരു പത്ത് നില കെട്ടിടവും ചേര്‍ത്തുവെച്ചാലെ ചെനാബ് പാലത്തിനൊപ്പമെത്തു.ചെനാബ് റെയില്‍വേ പാലത്തിന് 120 വർഷം കാലദൈർഘ്യമുണ്ടാകും. മണിക്കൂറില്‍ 260 കിലോമീറ്റർ വരെ വേഗതയില്‍ വീശുന്ന കാറ്റിനെ ചെറുക്കാൻ പാലത്തിന് കഴിയും .