മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പൻ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ കെ ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക- പട്ടികവിഭാഗ ക്ഷേമ മന്ത്രിയായിരുന്നു. നാല് തവണ നിയമസഭാംഗവുമായി.
1980ല്‍ വണ്ടൂരില്‍നിന്നാണ് കുട്ടപ്പൻ ആദ്യമായി നിയമസഭയില്‍ എത്തുന്നത്.1987ല്‍ ചേലക്കരയില്‍ നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍ നിന്നും വിജയിച്ചു. 2001 മേയ് മുതല്‍ 2004 ഓഗസ്റ്റ് വരെ പിന്നാക്ക – പട്ടികവിഭാഗക്ഷേമ മന്ത്രിയായിരുന്നു.
ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമീഷൻ അംഗം, ദക്ഷിണ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ പി സി സി നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുൻപ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായും അഞ്ചുവര്‍ഷം ആരോഗ്യ വകുപ്പില്‍ അസി. സര്‍ജനായും നാലുവര്‍ഷം കൊച്ചിൻ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചു.