ഭാര്യയ്ക്ക് ജീവനാംശമായി യുവാവ് നല്‍കിയത് 55,000 രൂപയുടെ ഒരു രൂപ, രണ്ടു രൂപ നാണയങ്ങള്‍. 280 കി.ഗ്രാം തൂക്കംവരുന്ന നാണയങ്ങള്‍ കോടതിയില്‍ എത്തിച്ചത് ഏഴ് ചാക്കുകളിലായി. ഇതിനെതിരേ ഭാര്യ ഹര്‍ജി നല്‍കിയെങ്കിലും തുക നാണയങ്ങളായി നല്‍കാൻ ജയ്പുര്‍ കോടതി അനുവാദം നല്‍കി. ജയ്പുര്‍ സ്വദേശിയായ ദശ്രഥിനാണ് ജീവനാംശം നാണയങ്ങളായി നല്‍കാൻ കോടതി അനുവാദം നല്‍കിയത്. ഇയാളുടെ ഭാര്യ സീമ കുമാവതിന്റെ ഹര്‍ജിയിലായിരുന്നു കോടതിയുടെ വിധി.
ഭാര്യയ്ക്ക് നല്‍കാനുള്ള പതിനൊന്ന് മാസത്തെ ജീവനാംശ തുകയാണ് നാണയങ്ങളായി നല്‍കാൻ കോടതി അനുവദിച്ചത്. ഇരുവരുടേയും വിവാഹമോചന കേസ് കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ജീവനാംശം നല്‍കുന്നത് കഴിഞ്ഞ പതിനൊന്നു മാസമായി മുടക്കിയതിനെ തുടര്‍ന്ന് ജയ്പുരിലെ കുടുംബ കോടതിയില്‍ ഭാര്യ നല്‍കിയ പരാതിയില്‍ ഇയാളെ അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നാണ് ഏഴു ചാക്കുകളില്‍ നിറച്ച 280 കിലോഗ്രാം തൂക്കംവരുന്ന അമ്ബത്തിയയ്യായിരം രൂപയുടെ നാണയങ്ങളുമായി യുവാവിന്റെ ബന്ധുക്കള്‍ കോടതിയിലെത്തിയത്. തുക നാണയങ്ങളായി നല്‍കാൻ അനുമതി നല്‍കിയ കോടതി, നാണയങ്ങള്‍ കൃത്യമായി എണ്ണിത്തിട്ടപ്പെടുത്തി ആയിരം രൂപയുടെ പാക്കറ്റുകളിലായി യുവതിയ്ക്കു നല്‍കണമെന്ന നിബന്ധന വെച്ചിട്ടുണ്ട്. അതേസമയം, ജീവനാംശ തുക നാണയങ്ങളായി നല്‍കാൻ അനുവദിക്കരുതെന്നും അത് ഭാര്യയോട് ചെയ്യുന്ന മാനസിക പീഡനമാണെന്നും യുവതിയുടെ അഭിഭാഷകൻ വാദിച്ചു. തുക നാണയങ്ങളായി നല്‍കിയത് യുവാവ് കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയാണെന്നും യുവതിയെ ഉപദ്രവിക്കാനാണിതെന്നുമായിരുന്നു അഭിഭാഷകന്റെ വാദം.