ബ്ലോക്ക് പ്രസിഡന്റുമാരുടെ പുനഃസംഘടനയെ ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ എതിര്‍പ്പ് കടുക്കുന്നു. ഡിസിസി യോഗങ്ങള്‍ അടക്കം ബഹിഷ്ക്കരിച്ച് ഇനിയുള്ള പുനഃസംഘടനാ നടപടികളുമായി നിസഹകരിക്കാൻ എ ഗ്രൂപ്പ് തീരുമാനിച്ചു. വയനാട് ലീഡേഴ്സ് മീറ്റിലുണ്ടായ ഐക്യാന്തരീക്ഷം കലാപത്തിലേക്ക് വഴിമാറുന്ന ദൃശ്യങ്ങളാണ് കേരളത്തിലെ കോണ്‍ഗ്രസില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായത്. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ പട്ടികയില്‍ അടിയന്തിര മാറ്റമില്ലാതെ പറ്റില്ലെന്ന നിലപാടിലാണ് എ-ഐ ഗ്രൂപ്പുകള്‍.
കൂടുതല്‍ നഷ്ടമുണ്ടായെന്ന പരാതിപ്പെടുന്ന എ ഗ്രൂപ്പ് നിസഹകരണം പ്രഖ്യാപിച്ചു. ഡിസിസി യോഗങ്ങളിലടക്കം ഇനി പങ്കെടുക്കില്ല. മണ്ഡലം പ്രസിഡണ്ടുമാരെ കണ്ടെത്താനുള്ള പുനസംഘടനാ നടപടികളില്‍ നിന്നും വിട്ടുനില്‍ക്കും. ആകെയുള്ള 283 ബ്ലോക്കില്‍ മൂന്ന് ജില്ലകള്‍ ഒഴികെ 197 പ്രസിഡണ്ടുമാരെയാണ് തീരുമാനിച്ചത്. ഇതില്‍ ഒറ്റപ്പേരിലെത്തിയ സ്ഥലങ്ങളൊഴികെ തര്‍ക്കങ്ങളുള്ള 70 ഓളം സ്ഥലങ്ങളില്‍ ഒരു ചര്‍ച്ചയും ഇല്ലാതെ കെപിസിസി അധ്യക്ഷനും പ്രതിപക്ഷനേതാവും തീരുമാനമെടുത്തുവെന്നാണ് പരാതി. എംപിമാര്‍ക്കും വ്യാപക അതൃപ്തിയുണ്ട്.
മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പട്ടിക തയ്യാറാക്കിയതെന്ന് എംകെ രാഘവൻ എംപിയും വിമര്‍ശിച്ചു. സംസ്ഥാന-ജില്ലാ നേതൃത്വങ്ങളുടെ പല നടപടികളിലും അതൃപ്തനായ എ കെ രാഘവൻ ബ്ലോക്കില്‍ താൻ മുന്നോട്ട് വെച്ച പേരുകള്‍ കൂടി വെട്ടിയതോടെ അമര്‍ഷത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പഴയ നിലപാടിലേക്ക് നീങ്ങുകയാണ് രാഘവൻ.
അതേ സമയംതര്‍ക്കമുള്ള സ്ഥലങ്ങളില്‍ പാര്‍ട്ടി നേതൃത്വം ഒടുവില്‍ തീരുമാനമെടുക്കുന്ന രീതിയാണ് ഇത്തവണയും തുടര്‍ന്നതെന്നാണ് സുധാകരനെയും സതീശനെയും അനുകൂലിക്കുന്നവരുടെ വിശദീകരണം. കെസി വേണുഗോപാലിനും മല്ലികാര്‍ജ്ജുന ഖര്‍ഗെക്കം മുന്നിലാണ് ഗ്രൂപ്പുകളുടെയും എംപിമാരുടെയും പരാതികള്‍. എന്നാല്‍ കെസിയുടെ അറിവോട് കൂടിയാണ് തഴയലെന്ന ആക്ഷേപവും ഗ്രൂപ്പുകള്‍ക്കുണ്ട്,