ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലിക്കെതിരായ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളില്‍ ഷാജന്‍ സ്‌കറിയ ഖേദം പ്രകടിപ്പിച്ചു എന്ന് റിപ്പോർട്ടുകൾ. മാനനഷ്ടത്തിനും അപകീര്‍ത്തി പരാമര്‍ശങ്ങള്‍ക്കും പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് യൂസുഫലി വക്കീല്‍ നോട്ടിസ് അയച്ചതിനു പിന്നാലെയാണ് ഖേദപ്രകടനം. ഷാജന്‍ സ്‌കറിയ ഖേദം പ്രകടിപ്പിക്കുകയും മാപ്പുചോദിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് മീഡിയ വൺ ചാനൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
മാര്‍ച്ച് ആറിന് ‘മറുനാടന്‍ മലയാളി’ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്ത വിഡിയോയ്‌ക്കെതിരെയാണ് യൂസുഫലി വക്കീല്‍ നോട്ടിസ് നല്‍കിയത്. മൂന്നു പെണ്‍കുട്ടികളായതിനാല്‍ യൂസുഫലി ഭാര്യയെ സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം വീണ്ടും വിവാഹം കഴിച്ചെന്ന് വിഡിയോയില്‍ ആരോപിക്കുന്നുണ്ട്. ഇതോടൊപ്പം ഏക സിവില്‍കോഡിനെ യൂസുഫലി അംഗീകരിക്കുന്നതായും ഷാജന്‍ സ്‌കറിയ ആരോപിക്കുന്നു.
എന്നാല്‍, ഭാര്യയെ രണ്ടാമതും വിവാഹം കഴിച്ചിട്ടില്ലെന്നും ഇതു തന്നെ അപകീര്‍ത്തിപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ നല്‍കിയ വാര്‍ത്തയാണെന്നും വക്കീല്‍ നോട്ടില്‍ യൂസുഫലി ചൂണ്ടിക്കാട്ടി. ഇതോടൊപ്പം താന്‍ ഏക സിവില്‍ കോഡിനെ പിന്തുണയ്ക്കുന്നുവെന്നു പറഞ്ഞത് മതനിന്ദാപരമായ പരാമര്‍ശമാണെന്നും സമൂഹത്തില്‍ ഇസ്‌ലാം വിരുദ്ധ മനോഭാവം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും നോട്ടിസില്‍ പറയുന്നുണ്ട്.
യൂസുഫലി സ്‌പെഷല്‍ മാര്യേജ് ആക്‌ട് പ്രകാരം ഭാര്യയെ വീണ്ടും വിവാഹം കഴിച്ചെന്ന് താന്‍ പറഞ്ഞത് ഒരു വ്യക്തി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്ന് ഷാജന്‍ സ്‌കറിയ പ്രതികരിച്ചു. അയാള്‍ നല്‍കിയ വിവരം തെറ്റായിരുന്നു. ഇക്കാര്യം താന്‍ തിരുത്തുകയാണെന്നും ഷാജന്‍ പറഞ്ഞു. ആ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുകയാണെന്നും യൂസുഫലി ഏക സിവില്‍കോഡിന് അനുകൂലമാണെന്ന പരാമര്‍ശവും പിന്‍വലിക്കുകയാണെന്നും വിഡിയോയില്‍ പറയുന്നു.
ഷാജന്‍ സ്‌കറിയയുടെ പരാമര്‍ശങ്ങള്‍ തനിക്കും ലുലു ഗ്രൂപ്പിനും ലുലു തൊഴിലാളികള്‍ക്കും പൊതുസമൂഹത്തില്‍ അവമതിപ്പുണ്ടാക്കിയെന്ന് വക്കീല്‍ നോട്ടിസില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഏഴു ദിവസത്തിനകം കേരളത്തിലെ പ്രമുഖ പത്ര, ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനു പുറമെ പത്തു കോടി രൂപ നഷ്ടപരിഹാരം നല്‍കണം. ഇല്ലെങ്കില്‍ നിയമനടപടികള്‍ ആരംഭിക്കുമെന്നും വക്കീല്‍ നോട്ടിസില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.