കായിക കേരളത്തിന്റെ തലവര തന്നെ മാറ്റാവുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്.ജൻമനാട്ടില്‍ ഒരു പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബ് ആരംഭിക്കാൻ ലുലു ഗ്രൂപ്പ് ചെയര്‍മാൻ എം എ യൂസഫലി താല്‍പ്പര്യം പ്രകടിപ്പിച്ചതായാണ് ആ വാര്‍ത്ത. നേരത്തെയും ഇതേപോലെ ഒരു വാര്‍ത്ത പുറത്തുവന്നിരുന്നു.വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രിയായ മമതാ ബാനര്‍ജി ദുബായ് സന്ദര്‍ശിച്ചിരുന്ന വേളയില്‍ വെസ്റ്റ് ബംഗാളിലെ പ്രശസ്ത ഫുട്ബോള്‍ ക്ലബ്ബായ മുഹമ്മദൻ സ്പോര്‍ട്ടിംഗ് ഫുട്ബോള്‍ ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പിനെ ക്ഷണിച്ചു എന്നതായിരുന്നു ആ വാര്‍ത്ത.
100 വര്‍ഷത്തോളം പഴക്കമുള്ള ഈ ക്ലബ്ബിനെ ഏറ്റെടുക്കാൻ വേണ്ടി ലുലു ഗ്രൂപ്പും അവരുടെ ഉടമസ്ഥനായ യൂസുഫലിയും തയ്യാറായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പക്ഷേ ഒഫീഷ്യലായിട്ടുള്ള സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ പിന്നീട് വന്നില്ല. അതേസമയം ഇപ്പോള്‍ യൂസുഫലിക്ക് അദ്ദേഹത്തിന്റെ ജന്മനാടായ കേരളത്തില്‍ തന്നെ ഒരു ഫുട്ബോള്‍ ക്ലബ്ബ് ആരംഭിക്കാനാണ് താല്‍പ്പര്യം എന്നാണ് ലഭിക്കുന്ന വിവരം. പുതിയ ക്ലബ്ബ് ഇവര്‍ ആരംഭിക്കുമോ അതല്ല നിലവിലുള്ള ഏതെങ്കിലും ക്ലബ്ബിനെ ഏറ്റെടുക്കുമോ എന്നതൊന്നും വ്യക്തമല്ല.
കേരളത്തിലെ ഇപ്പോഴത്തെ പ്രശസ്തമായ രണ്ടു ഫുട്ബോള്‍ ക്ലബ്ബുകള്‍ കേരള ബ്ലാസ്റ്റേഴ്സും, ഗോകുലം എഫ്സിയുമാണ്. ബ്ലാസ്റ്റേഴ്സിനെ ലുലു ഗ്രൂപ്പ് ഏറ്റെടുക്കുകയാണെങ്കില്‍ അത് ക്ലബ്ബിന്റെ വലിയ വളര്‍ച്ചക്ക് കാരണമാകും എന്ന കാര്യത്തില്‍ സംശയങ്ങള്‍ ഒന്നുമില്ല. പക്ഷേ നിലവിലെ ക്ലബ്ബിന്റെ ഉടമസ്ഥര്‍ ബ്ലാസ്റ്റേഴ്സിനെ കൈവിടാൻ താല്‍പര്യപ്പെടുന്നില്ല എന്ന് നേരത്തെ തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
ഹൈദരബാദുകാരുടേതാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ടീം.പ്രമുഖ വ്യവസായിയും മലയാളിയുമായ ഗോകുലം ഗോപാലന്റേതാണ് ഗോകുലം കേരള എഫ്സി.അദ്ദേഹവും നിലവില്‍ ഐ ലീഗില്‍ മികച്ച പ്രകടനം നടത്തുന്ന ക്ലബ്ബിനെ കൈമാറാൻ സാധ്യത കാണുന്നില്ല.ഇവിടെയാണ് പുതിയൊരു ക്ലബ്ബ് യൂസഫലി തുടങ്ങിയേക്കും എന്ന അഭ്യൂഹം പരക്കുന്നത്.തൃശൂര്‍ ആസ്ഥാനമായിട്ടായിരിക്കും പുതിയ ക്ലബ് പ്രവര്‍ത്തിക്കുക എന്നതാണ് ലഭിക്കുന്ന വിവരം.