ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ നല്‍കിവന്ന വൈദ്യുതി സബ്‌സിഡി ഇന്നത്തോടെ അവസാനിക്കുമെന്ന് വൈദ്യുതിമന്ത്രി. തിങ്കളാഴ്ച മുതല്‍ ഉയര്‍ന്ന നിരക്കിലുള്ള ബില്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുമെന്നും മന്ത്രി അറിയിച്ചു. വൈദ്യുതി സബ്‌സിഡി പുതുക്കി നല്‍കുന്നതിന് ലഫ്. ഗവര്‍ണര്‍ വി.കെ സക്‌സേന അനുമതി നല്‍കാത്തതാണ് ഇതിനു പിന്നിലെ കാരണം.
46 ലക്ഷം കുടുംബങ്ങളെയാണ് ഈ തീരുമാനം ബാധിക്കുക. പ്രതിമാസം 200 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന കുടുംബങ്ങള്‍ക്ക് സൗജന്യമായാണ് എഎപി സര്‍ക്കാര്‍ നല്‍കിയിരുന്നത്. കൂടാതെ 201 മുതല്‍ 400 യൂണിറ്റ വരെയുള്ള ഉപഭോഗത്തിന് 50% സബ്‌സിഡി നല്‍കിയിരുന്നു. അരവിന്ദ് കെജ്രിവാൾ നേതൃത്വം നൽകുന്ന സർക്കാരിൻറെ ഏറ്റവും ജനപ്രിയ നടപടികളിൽ ഒന്നായിരുന്നു ഇത്.
സൗജന്യ വൈദ്യുതി ഒരു വര്‍ഷം കൂടി നീട്ടാന്‍ കാബിനറ്റ് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍ ലഫ്.ഗവര്‍ണറുടെ അനുമതിക്ക് അയച്ച ഫയല്‍ ഇതുവരെ മടങ്ങിവന്നിട്ടില്ല. ഡൽഹിയിലെ ആം ആദ്മി സർക്കാരും ലഫ്റ്റനന്റ് ഗവർണറും തമ്മിലുള്ള തമ്മിലുള്ള ശീതയുദ്ധം സാധാരണ ജനങ്ങളുടെ ജീവിതം വഴിമുട്ടിക്കുകയാണ് എന്ന വിമർശനം വ്യാപകമായി ഉയർന്നു കഴിഞ്ഞു.